ADVERTISEMENT

ധരംശാല∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഇന്നിങ്സിനും 64 റൺസിനും വിജയിച്ച് ടീം ഇന്ത്യ. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 195 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 259 റൺസിന്റെ ലീഡെടുത്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്. 128 പന്തുകൾ നേരിട്ട റൂട്ട് 84 റൺസെടുത്തു പുറത്തായി. ജയത്തോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു.

സ്കോർ ഇംഗ്ലണ്ട്– 218,195, ഇന്ത്യ 477. ആർ. അശ്വിൻ രണ്ടാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റുകളടക്കം ആകെ 9 വിക്കറ്റുകളാണ് 100–ാം ടെസ്റ്റ് മത്സരത്തിൽ അശ്വിൻ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങി രണ്ടു റൺസെടുത്തപ്പോൾ തന്നെ അശ്വിൻ വിക്കറ്റുവേട്ട തുടങ്ങി. ബെൻ ഡക്കറ്റ് ബോൾഡായി. 16 പന്തുകള്‍ നേരിട്ട സാക് ക്രൗലിയും അശ്വിന്റെ മുന്നിൽ കുടുങ്ങി. സർഫറാസ് ഖാന്റെ ക്യാച്ചിലായിരുന്നു പുറത്താകൽ. 23 പന്തിൽ 19 റണ്‍സെടുത്ത ഒലി പോപ്പിനെ അശ്വിൻ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു.

Read Also: ‘ഒരു യശസ്വി, ഒരു രോഹിത്, ഇംഗ്ലണ്ട് ജയിക്കണമെങ്കിൽ ഇന്ത്യൻ താരങ്ങളെ കളിപ്പിക്കേണ്ടിവരും’

ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ജോ റൂട്ട് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടും അധികം നീണ്ടില്ല. 31 പന്തിൽ 39 റൺസെടുത്താണ് ബെയർസ്റ്റോ പുറത്തായത്. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെയും ബെൻ ഫോക്സിനെയും അശ്വിൻ ബോൾഡാക്കി. 24 പന്തിൽ 20 റൺസെടുത്ത ടോം ഹാർട്‍ലിയുടെ വിക്കറ്റ് ബുമ്രയ്ക്കായിരുന്നു. തൊട്ടടുത്ത പന്തിൽ മാർക് വുഡിനെയും പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം രണ്ടാക്കി. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ജോ റൂട്ട് പരിശ്രമിച്ചുനോക്കിയെങ്കിലും ഒടുവിൽ കുൽദീപ് യാദവിനു മുന്നിൽ കീഴടങ്ങി.

indian-cricket-1
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കുൽദീപ് യാദവ്. Photo: FB@IndianCricketTeam

700 ടെസ്റ്റ് വിക്കറ്റുകൾ

ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകളെന്ന നേട്ടം ഇംഗ്ലിഷ് പേസർ ജെയിംസ് ആൻ‍ഡേഴ്സൻ ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കി. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ താരം കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആന്‍ഡേഴ്സൻ ചരിത്ര നേട്ടത്തിലെത്തിയത്. 700 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബോളറാണ് ആൻഡേഴ്സൻ.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജെയിംസ് ആൻഡേഴ്സൻ. Photo: FB@IndianCricketTeam
ജെയിംസ് ആൻഡേഴ്സൻ 700 വിക്കറ്റ് തികച്ചപ്പോൾ. Photo: FB@EnglandCricket

ഇന്ത്യയ്ക്ക് 259 റൺസ് ലീഡ്

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 477 റൺസെടുത്തു പുറത്തായിരുന്നു. 259 റൺസിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ മത്സരത്തിന്റെ മൂന്നാം ദിവസം നാലു റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്കു ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി.

devdutt
ദേവ്ദത്ത് പടിക്കൽ ബാറ്റിങ്ങിനിടെ. Photo: FB@IndianCricketTeam

ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ചറി നേടി. രോഹിത് ശർമ (162 പന്തിൽ 103), ശുഭ്മൻ ഗിൽ (150 പന്തിൽ 110), സർഫറാസ് ഖാൻ (60 പന്തിൽ 56), ദേവ്ദത്ത് പടിക്കൽ (103 പന്തിൽ 65), രവീന്ദ്ര ജഡേജ (50 പന്തിൽ 15), ധ്രുവ് ജുറെൽ (24 പന്തിൽ 15), ആർ. അശ്വിൻ (പൂജ്യം) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 154 പന്തുകളിൽ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ 12–ാം സെഞ്ചറി പൂർത്തിയാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായിരുന്നു. 

sarfaraz-1
സർഫറാസ് ഖാന്റെ ബാറ്റിങ്. Photo: FB@IndianCricketTeam
English Summary:

India vs England Fifth Test, Day 3 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com