ഗ്രൂപ്പ് എയിൽ പോരാട്ടം കടുകട്ടി, മുന്നേറാൻ ഇന്ത്യയ്ക്കൊപ്പം യുഎസും, പാക്കിസ്ഥാന്റെ നില പരുങ്ങലിൽ

Mail This Article
ന്യൂയോർക്ക് ∙ പാക്കിസ്ഥാൻ ആദ്യ മത്സരം തോൽക്കുകയും ആതിഥേയരായ യുഎസ്എ തുടർച്ചയായ രണ്ടാംജയം നേടുകയും ചെയ്തതോടെ ട്വന്റി20 ലോകകപ്പിലെ എ ഗ്രൂപ്പിൽ പോരാട്ടം കടുക്കും. ഓരോ ഗ്രൂപ്പിൽ നിന്നും 2 ടീമുകളാണ് സൂപ്പർ 8 റൗണ്ടിലേക്ക് മുന്നേറുക.
എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും അനായാസം മുന്നേറുമെന്നാണ് കരുതിയിരുന്നതെങ്കിലും യുഎസിനെതിരായ തോൽവിയോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. 2 ജയവുമായി യുഎസാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം എ ഗ്രൂപ്പിൽ നിർണായകമാകും. ഈ കളിയും തോറ്റാൽ പാക്കിസ്ഥാൻ കൂടുതൽ പ്രതിരോധത്തിലാകും.
സൂപ്പർ ഓവറിലേക്കു നീണ്ട നാടകീയ മത്സരത്തിൽ പാക്കിസ്ഥാനെ വീഴ്ത്തിയ യുഎസ് ഈ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയമാണു സ്വന്തമാക്കിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത യുഎസ് 18 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് നേടാനായത് 13 റൺസ്. ഇന്ത്യൻ വംശജനായ പേസ് ബോളർ സൗരഭ് നേത്രാവൽക്കർ യുഎസിനായി സൂപ്പർ ഓവറിൽ തിളങ്ങിയപ്പോൾ 3 വൈഡ് അടക്കം 7 എക്സ്ട്രാ റൺ വഴങ്ങിയ ബോളർ മുഹമ്മദ് ആമിറിന്റെ ബോളിങ് പാക്കിസ്ഥാന് തിരിച്ചടിയായി. നേരത്തേ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ യുഎസിന്റെ മറുപടി 3 വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിച്ചു.