ADVERTISEMENT

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ രണ്ടാം വിജയവുമായി ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. നെതർലന്‍ഡ്സ് ഉയര്‍ത്തിയ 104 റൺസ് വിജയ ലക്ഷ്യത്തിലേക്ക്, ആറു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയെത്തി. സ്കോർ– നെതർലൻഡ്സ്: ഒൻപതിന് 103, ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ ആറിന് 106.

മറുപടി ബാറ്റിങ്ങിൽ 4.3 ഓവറിൽ 12 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായെങ്കിലും, ട്രിസ്റ്റൻ സ്റ്റബ്സ് (37 പന്തിൽ 33), ഡേവിഡ് മില്ലർ (51 പന്തിൽ 59) എന്നിവരുടെ ബാറ്റിങ് ദക്ഷിണാഫ്രിക്കയെ തുണയ്ക്കുകയായിരുന്നു. ഡേവിഡ് മില്ലറാണു കളിയിലെ താരം. മുൻനിര ബാറ്റർമാരായ ക്വിന്റൻ ഡി കോക്ക് (പൂജ്യം), ക്യാപ്റ്റൻ എയ്ഡൻ മർക്റാം (പൂജ്യം), ഹെൻറിച് ക്ലാസൻ (നാല്), റീസ ഹെൻറിക്സ് (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. പവർപ്ലേയിൽ 16 റൺസാണ് ദക്ഷിണാഫ്രിക്ക ആകെ നേടിയത്. ചെറിയ വിജയലക്ഷ്യത്തിലേക്ക് സൂക്ഷ്മതയോടെ ബാറ്റു വീശിയ ട്രിസ്റ്റൻ സ്റ്റബ്സിന്റേയും മില്ലറുടേയും തന്ത്രം ഫലം കണ്ടു. സ്കോർ 77 ൽ നിൽക്കെ ബാസ് ‍ഡെ ലീ‍‍‍ഡ് സ്റ്റബ്സിനെ പുറത്താക്കി. 

എന്നാൽ ക്ഷമയോടെ ബാറ്റിങ് തുടർന്ന മില്ലർ 51 പന്തിൽ 59 റൺസെടുത്തു പുറത്താകാതെ നിന്നു. 18.5 ഓവറുകളിലാണ് ദക്ഷിണാഫ്രിക്ക 104 റൺ‍സ് വിജയലക്ഷ്യത്തിലെത്തിയത്. ബാസ് ‍ഡെ ലീഡ് എറിഞ്ഞ 19–ാം ഓവറില്‍ രണ്ടു സിക്സറുകളും ഒരു ഫോറും ബൗണ്ടറി കടത്തിയാണ് മില്ലർ വിജയ റൺസ് കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലൻഡ്സ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 103 റണ്‍സെടുത്തു.

45 പന്തിൽ 40 റണ്‍സെടുത്ത സൈബ്രാൻഡ് എയ്ഞ്ചൽബ്രെച്ചാണ് നെതർലൻഡ്സിന്റെ ടോപ് സ്കോറർ. ലോഗൻ വാന്‍ ബീക് (23), വിക്രംജിത് സിങ് (12), സ്കോട്ട് എഡ്‍വാർഡ്സ് (10) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. ദക്ഷിണാഫ്രിക്കയ്ക്കായി ഫാസ്റ്റ് ബോളർ ഒട്നെയ്ൽ ബാർട്മാൻ നാലു വിക്കറ്റുകൾ വീഴ്ത്തി. മാർകോ ജാൻസനും ആൻറിച് നോർട്യയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

ജയത്തോടെ ഡി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് നാലു പോയിന്റായി. ഈ മത്സരം നടന്ന ന്യൂയോർക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തിലാണ് ഞായറാഴ്ചത്തെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടവും നടക്കേണ്ടത്. ബാറ്റർമാരെ യാതൊരു തരത്തിലും തുണയ്ക്കാത്ത പിച്ചിനെതിരെ ഇതിനകം പരാതി ഉയര്‍ന്നു കഴിഞ്ഞു.

English Summary:

South Africa beat Netherlands in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com