ADVERTISEMENT

ഫോർട്ട്‍ഹിൽ∙ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴു വിക്കറ്റുകൾ വീഴ്ത്തി, റെക്കോര്‍ഡിട്ട് സ്കോട്‍ലൻഡ് പേസ് ബോളർ ചാര്‍ലി കാസൽ. അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ ചാർലി 5.4 ഓവറുകൾ പന്തെറിഞ്ഞ് വഴങ്ങിയത് 21 റൺസ് മാത്രം. ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെയാണ് സ്കോട്‍ലൻഡ് താരത്തിന്റെ തകർപ്പൻ പ്രകടനം. ഏകദിന അരങ്ങേറ്റത്തിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.

സ്കോ‍ട്‍ലൻഡ് താരം പഴങ്കഥയാക്കിയത് ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദ ഒൻപതു വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച റെക്കോർഡാണ്. 2015 ജൂലൈയിൽ ബംഗ്ലദേശിനെതിരെ ആദ്യ മത്സരം കളിച്ചപ്പോൾ, റബാദ 16 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളിയിലെ താരമായ ചാർലിയുടെ ബോളിങ് മികവിൽ സ്കോട്‍ലൻഡ് ഒമാനെ 91 റൺസിൽ പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 17.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ സ്കോട്‍ലൻഡ് വിജയത്തിലെത്തി.

196 പന്തുകൾ ബാക്കിനിൽക്കെയാണ് സ്കോട്‌‍ലൻഡ് എട്ടു വിക്കറ്റു വിജയം നേടിയത്. 56 പന്തിൽ 34 റൺ‌സെടുത്ത ഓപ്പണർ പ്രതീക് അതാ‍വ്‍ലെയാണ് ഒമാന്റെ ടോപ് സ്കോറർ. 21.4 ഓവറിൽ ഒമാൻ ഓൾഔട്ടാകുകയായിരുന്നു.

English Summary:

Scotland's Charlie Cassell breaks ODI record with seven wickets on debut