ADVERTISEMENT

സെന്റ് കിറ്റ്സ്∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ബ്രാണ്ടൻ കിങ്ങുമായി തർക്കിച്ച് ബംഗ്ലദേശ് പേസർ തൻസിം ഹസൻ സാക്കിബ്. വിൻഡീസ് ബാറ്റർക്കു നേരെ തൻ‌സിം ഹസന്‍ പന്തു വലിച്ചെറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിൽ എവിൻ ലൂയിസും ബ്രാണ്ടൻ കിങ്ങും തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ ബംഗ്ലദേശ് ബോളർ വിൻഡീസ് താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സാക്കിബിന്റെ ലെങ്ത് ബോൾ ബ്രാണ്ടൻ കിങ് പ്രതിരോധിച്ചെങ്കിലും ബംഗ്ലദേശ് പേസറുടെ കൈകളിലേക്കാണ് പന്തു പോയത്.

പന്ത് പിടിച്ച സാക്കിബ് അത് വിൻഡീസ് ബാറ്റർക്കു നേരെ തന്നെ വലിച്ചെറിയുകയായിരുന്നു. ബ്രാണ്ടൻ കിങ്ങിന്റെ കാലിൽ തട്ടിയാണു പന്തു തെറിച്ചത്. പന്തു നേരിട്ട ശേഷം ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്ന ബ്രാണ്ടൻ കിങ്ങിനെ ‘റൺഔട്ടാക്കാനായിരുന്നു’ ബംഗ്ലദേശ് ബോളറുടെ ശ്രമം. ഈ സമയത്ത് എന്താണു സംഭവമെന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു വിൻ‍ഡീസ് ബാറ്റർ.

അനാവശ്യമായി പന്തു വലിച്ചെറിഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ബ്രാണ്ടൻ കിങ് ബംഗ്ലദേശ് ബോളറോട് തർക്കിച്ചു. തന്‍സിം ഹസൻ സാക്കിബും തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിൻഡീസ് താരത്തിന്റെ കാലിൽ തട്ടി പന്തു തെറിച്ചതോടെ ഫീൽ‍ഡിങ് തടസപ്പെടുത്തിയതിന് അപ്പീൽ ചെയ്യാനും ബംഗ്ലദേശ് ബോളർ ശ്രമം നടത്തി. പക്ഷേ അംപയർമാർ ഇതു പരിഗണിച്ചില്ല.

രണ്ടാം മത്സരത്തിൽ 76 പന്തുകൾ നേരിട്ട ബ്രാണ്ടൻ കിങ് 82 റൺസെടുത്താണു പുറത്തായത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 45.5 ഓവറിൽ 227 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 36.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് വിജയത്തിലെത്തി. ജയത്തോടെ പരമ്പര 2–0ന് വിന്‍ഡീസ് സ്വന്തമാക്കി.

English Summary:

Bangladesh Pacer Tanzim Hasan Sakib Gets Involved In Ugly Fight With King

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com