ADVERTISEMENT

ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ വരാനിരിക്കുന്ന രണ്ടു ടെസ്റ്റുകളും ആവേശകരമാകുമെന്ന് ഉറപ്പായി. മൂന്നാം ടെസ്റ്റിൽ മഴ വില്ലനായി എന്ന പതിവു പ്രയോഗത്തിനു പകരം മഴ ഇന്ത്യയെ രക്ഷിച്ചു എന്നു പറയുന്നതാവും ഉചിതം. മഴ മാറിനിന്നിരുന്നെങ്കിൽ ഇന്ത്യയുടെ നില പരുങ്ങലിലായേനെ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ വലിയ ടോട്ടൽ നേടിയതോടെ, പതിവു തെറ്റിക്കാതെ ഇന്ത്യൻ മുൻനിര പെട്ടെന്നു തന്നെ ഡ്രസിങ് റൂമിലേക്കു മടങ്ങി. ക്രീസിൽ പരമാവധി സമയം ചെലവഴിക്കുക എന്ന ടെസ്റ്റ് ക്രിക്കറ്റിലെ അടിസ്ഥാന തത്വം ഉൾക്കൊണ്ട് ബാറ്റ് ചെയ്തത് കെ.എൽ.രാഹുൽ മാത്രമായിരുന്നു. 

ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളെ ലീവ് ചെയ്തു കളിക്കാൻ ഇനിയും ഇന്ത്യൻ മുൻനിര തയാറായില്ലെങ്കിൽ വരുന്ന ടെസ്റ്റുകളിലും രക്ഷയില്ല. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് പ്രശംസ അർഹിക്കുന്നു. ആകാശ് ദീപിന്റെയും ജസ്പ്രീത് ബുമ്രയുടെയും അച്ചടക്കവും ടീമിനോടുള്ള പ്രതിബദ്ധതയും മുൻനിര ബാറ്റർമാർ അനുകരിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. 

എന്തുകൊണ്ട് ഇന്ത്യൻ ബാറ്റർമാർ ഇത്ര അലക്ഷ്യമായി ബാറ്റ് ചെയ്യുന്നുവെന്നു ടീം മാനേജ്മെന്റ് പരിശോധിക്കണം. ബോളിങ്ങിൽ ബുമ്രയെ മാറ്റിനിർത്തിയാൽ ശരാശരി നിലവാരം പുലർത്തുന്ന മറ്റൊരു ബോളറെ ഇന്ത്യൻ നിരയിൽ കാണാനില്ലെന്നതും സത്യം.

ഒരു പരമ്പരയുടെ പാതിക്കാലത്ത് ടീമിലെ പ്രധാന സ്പിന്നർ വിരമിക്കൽ പ്രഖ്യാപിക്കുന്നത് അത്ര നല്ല സന്ദേശമല്ല തരുന്നത്. മികച്ചൊരു ഓഫ് സ്പിന്നർ എന്ന നിലയിലും അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷകനായി എത്തുന്ന ബാറ്റർ എന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിനു മഹത്തായ സംഭാവന നൽകിയ ആർ. അശ്വിന് ആശംസകൾ...

English Summary:

Border Gavaskar Trophy: India's performance analysis in Gabba test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com