ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ചതിനാൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽനിന്ന് വിശ്രമം അനുവദിക്കണമെന്ന കെ.എൽ. രാഹുലിന്റെ ആവശ്യം തള്ളി സിലക്ഷൻ കമ്മിറ്റി. വിശ്രമം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ആദ്യം ഉറപ്പുനൽകിയ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, പിന്നീട് നിലപാടു തിരുത്തിയാണ് രാഹുലിന് വിശ്രമം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയത്. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിന്റെ തീരുമാനിക്കുന്നതിനുള്ള അവസാന അവസരമായ ഇംഗ്ലണ്ട് പരമ്പരയിൽ രാഹുലും കളിക്കണമെന്നാണ് പുതിയ നിർദ്ദേശം.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരയ്ക്ക് ഈ മാസം 22നാണ് തുടക്കമാകുക. അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയാണ് ആദ്യം നടക്കുക. ട്വന്റി20യിൽ ടീമിലേക്കു പരിഗണിക്കാൻ സാധ്യതയില്ലാത്ത രാഹുലിനെ, ഏകദിന ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഇതിനിടെയാണ് താരം വിശ്രമം ആവശ്യപ്പെട്ടത്. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണ് രാഹുൽ.

ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ രാഹുലിനെ ഉൾപ്പെടുത്തുന്നതാകും ഉചിതമെന്നാണ് സിലക്ഷൻ കമ്മിറ്റിയുടെ ഇപ്പോഴത്തെ നിലപാട്. ഈ പരമ്പരയിലെ പ്രകടനം ആധാരമാക്കിയാകും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിനെ സിലക്ടർമാർ തിരഞ്ഞെടുക്കുക. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫിക്കു തുടക്കമാകുക.

‘‘ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽനിന്ന് രാഹുലിന് വിശ്രമം അനുവദിക്കാം എന്ന തീരുമാനത്തിലായിരുന്നു ആദ്യഘട്ടത്തിൽ സിലക്ഷൻ കമ്മിറ്റി. എന്നാൽ, പിന്നീട് ഈ തീരുമാനം തിരുത്തിയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ ബിസിസിഐ നിർദ്ദേശിച്ചത്. ചാംപ്യൻസ് ട്രോഫിക്കു മുന്നോടിയായി എല്ലാ താരങ്ങൾക്കും ആവശ്യത്തിന് മത്സരപരിചയം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് ഇത്’ – ടീമുമായി ബന്ധപ്പെട്ട സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏകദിന ഫോർമാറ്റിൽ ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരേക്കാൾ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരമെന്ന നിലയിലാണ്, രാഹുലിനോട് ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും, 2023 ഏകദിന ലോകകപ്പിലെയും അതിനു മുൻപും ഈ ഫോർമാറ്റിൽ പുറത്തെടുത്ത പ്രകടനമാണ് രാഹുലിനെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പരിഗണിക്കാൻ കാരണമെന്നാണ് വിവരം.

ഓഗസ്റ്റ് ഏഴിനു ശേഷം ഇന്ത്യ ഏകദിന ഫോർമാറ്റിൽ കളിച്ചിട്ടില്ലാത്തതും, രാഹുലിന്റെ വിശ്രമത്തിനുള്ള ആവശ്യം തള്ളാൻ കാരണമായി. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകർന്നുവീണ ഘട്ടങ്ങളിലെല്ലാം, രാഹുലിന്റെ പ്രകടനമാണ് ടീമിന് തുണയായത്. 10 ഇന്നിങ്സുകളിൽനിന്ന് 30.66 ശരാശരിയിൽ 276 റൺസാണ് രാഹുൽ ഓസ്ട്രേലിയയിൽ നേടിയത്.

English Summary:

Ajit Agarkar rejects KL Rahul's request for break, orders him to play England ODIs

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com