112*, 163*, 111*, 112, 122*... 7 കളി, 6 ഇന്നിങ്സ്, 5 സെഞ്ചറി, 664 റൺസ്; ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിട്ടുമോ കരുണിനേക്കാൾ നല്ല ചാംപ്യൻ ബാറ്ററെ?

Mail This Article
വഡോദര∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ടീമിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന് തലപുകയ്ക്കുന്ന ബിസിസിഐ സിലക്ഷൻ കമ്മിറ്റിയുടെ തലവേദന കൂട്ടി വിജയ് ഹസാരെ ട്രോഫിയിൽ ഐതിഹാസിക പ്രകടനവുമായി മലയാളി ബന്ധമുള്ള വിദർഭ താരം കരുൺ നായർ. ടൂർണമെന്റിൽ വിദർഭയുടെ നായകനായ കരുൺ, ബാറ്റെടുത്ത ആറ് ഇന്നിങ്സുകളിൽനിന്ന് അഞ്ചാം സെഞ്ചറി സഹിതം റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആറ് ഇന്നിങ്സുകളിൽനിന്ന് അഞ്ച് സെഞ്ചറി സഹിതം നേടിയത് 664 റൺസ്. ആറിൽ അഞ്ച് ഇന്നിങ്സിലും പുറത്താകാതെ നിന്ന താരത്തിന്റെ ശരാശരി 664! ഇത്തവണ ചാംപ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുമ്പോൾ സിലക്ടർമാർക്ക് അവഗണിക്കാനാകാത്തത്ര ഉയരത്തിലാണ് വിജയ് ഹസാരെ ട്രോഫിയിൽ കരുൺ റൺമല തീർത്തിരിക്കുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി നാല് ഇന്നിങ്സുകളിൽ സെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവും എല്ലാ രാജ്യങ്ങളെയുമെടുത്താൽ അഞ്ചാമത്തെ മാത്രം താരവുമാണ് കരുൺ നായർ. ഡിസംബർ 23നു നടന്ന ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ പുറത്താകാതെ 112 റൺസ് നേടിയാണ് കരുൺ ഇത്തവണ റൺവേട്ട തുടങ്ങിയത്. 108 പന്തിലാണ് കരുൺ 112 റൺസെടുത്തത്. തുടർന്നുള്ള മത്സരങ്ങളിൽ കരുൺ നായരുടെ പ്രകടനം ഇങ്ങനെ: ഡിസംബർ 26ന് ഛത്തീസ്ഗഡിനെതിരെ 44* (52), ഡിസംബർ 28ന് ചണ്ഡിഗഡിനെതിരെ 163* (107), ഡിസംബർ 31ന് തമിഴ്നാടിനെതിരെ 111* (103), ജനുവരി 3ന് ഉത്തർപ്രദേശിനെതിരെ 112 (101), ക്വാർട്ടർ ഫൈനലിൽ ജനുവരി 12ന് രാജസ്ഥാനെതിരെ 122* (82). ജനുവരി 5ന് മിസോറമിനെതിരെ നടന്ന കളിയിൽ കരുൺ ബാറ്റിങ്ങിന് ഇറങ്ങിയില്ല. അതിനു മുൻപ് ടീം ജയിച്ചതായിരുന്നു കാരണം.
ഇതിനിടെ കരുൺ നായർ മറ്റൊരു ലോക റെക്കോർഡ് കൂടി തന്റെ പേരിലാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവുമധികം മത്സരങ്ങളിൽ പുറത്താകാതെ നിന്ന് കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കരുൺ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളിൽനിന്ന് നാലു സെഞ്ചറി സഹിതം 542 റൺസ് അടിച്ചുകൂട്ടിയതിനു ശേഷമാണ് ഉത്തർപ്രദേശിനെതിരെ കരുൺ നായർ പുറത്തായത്. 2010ൽ പുറത്താകും മുൻപ് 527 റൺസ് നേടിയ ന്യൂസീലൻഡ് താരം ജയിംസ് ഫ്രാങ്ക്ളിന്റെ പേരിലുള്ള റെക്കോർഡാണ് കരുണിനു മുന്നിൽ വഴിമാറിയത്. അതിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ക്വാർട്ടർ പോരാട്ടത്തിൽ 122 റൺസുമായി വീണ്ടും നോട്ടൗട്ട്!
∙ റൺവേട്ട ഇങ്ങനെ
ജമ്മു കശ്മീരിനെതിരായ ആദ്യ മത്സരത്തിൽ വൺഡൗണായി ഇറങ്ങി സെഞ്ചറി നേടിയാണ് കരുൺ നായർ വിജയ് ഹസാരെ ട്രോഫിയിൽ റൺവേട്ടയ്ക്കു തുടക്കമിട്ടത്. 108 പന്തിൽ നേടിയത് 17 ഫോറുകൾ സഹിതം 112 റൺസ്. അടുത്ത മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ നേടിയത് പുറത്താകാതെ 44 റൺസ്. ഛത്തീസ്ഗഡ് ആദ്യം ബാറ്റു ചെയ്ത് വെറും 80 റൺസിന് പുറത്തായതിനാൽ, കരുൺ 44 റൺസ് നേടിയപ്പോഴേക്കും ടീം ജയിച്ചു.
മൂന്നാം മത്സരത്തിൽ എതിരാളികളികളായെത്തിയ ചണ്ഡിഗഡ് ആദ്യം ബാറ്റു ചെയ്ത് 316 റൺസ് വിജയലക്ഷ്യം ഉയർത്തിയതോടെ, കരുണിന്റെ അടുത്ത സെഞ്ചറിക്ക് അടിത്തറയായി. ഇത്തവണ 107 പന്തിൽ 20 ഫോറും രണ്ടു സിക്സും സഹിതം കരുൺ പുറത്താകാതെ നേടിയത് 163 റൺസ്. സന്ദീപ് ശർമ ഉൾപ്പെട്ട ചണ്ഡിഗഡിനെതിരെ, 2 ഓവർ ബാക്കിനിൽക്കെ അവർ ലക്ഷ്യത്തിലെത്തി.
നാലാം മത്സരത്തിൽ കരുത്തരായ തമിഴ്നാടിനെതിരെയും കരുൺ സെഞ്ചറിയുമായി തിളങ്ങി. ഇത്തവണ ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് വിദർഭയ്ക്കു മുന്നിൽ ഉയർത്തിയത് 257 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ കരുൺ 103 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 111 റൺസെടുത്തതോടെ, 37 പന്തും ആറു വിക്കറ്റും ബാക്കിയാക്കി വിദർഭ വിജയത്തിലെത്തി.
ഉത്തർപ്രദേശിനെതിരെ കരുൺ നായർ വീണ്ടും സെഞ്ചറിയുമായി തിളങ്ങി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഉത്തർപ്രദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 307 റൺസ്. മറുപടി ബാറ്റിങ്ങിൽ സെഞ്ചറി കുറിച്ച യഷ് റാത്തോഡിനൊപ്പം (140 പന്തിൽ പുറത്താകാതെ 138), കരുൺ നായർ ഒരിക്കൽക്കൂടി സെഞ്ചറിയുമായി തിളങ്ങി. ഇത്തവണ 101 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതമാണ് കരുൺ 112 റൺസെടുത്തത്. വിജയത്തിലേക്ക് 17 റൺസ് മാത്രം വേണ്ട ഘട്ടത്തിലാണ് കരുൺ പുറത്തായത്. ടൂർണമെന്റിൽ താരത്തിന്റെ ആദ്യ പുറത്താകൽ.
ഇതിനു പിന്നാലെയാണ് ക്വാർട്ടർ പോരാട്ടത്തിൽ 82 പന്തിൽ പുറത്താകാതെ 122 റൺസടിച്ച് കരുൺ വീണ്ടും സെഞ്ചറി കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 291 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ധ്രുവ് ഷോറെയും കരുണും സെഞ്ചറി നേടിയതോടെ വിദർഭ അനായാസം വിജയം കുറിച്ചു. കരുൺ 82 പന്തിൽ 13 ഫോറും അഞ്ച് സിക്സും സഹിതം 122 റൺസോടെയും ധ്രുവ് ഷോറെ 131 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 118 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 200 റൺസ്! 151 പന്തിലാണ് ഇരുവരും 200 റൺസ് അടിച്ചെടുത്തത്.