‘അന്ന് കപിലിനെ കൊല്ലാനായി ഞാൻ പിസ്റ്റളുമായി വീട്ടിൽച്ചെന്നു, അമ്മയോടൊപ്പമാണ് കപിൽ ഇറങ്ങിവന്നത്’: ഞെട്ടിച്ച് യുവരാജിന്റെ പിതാവ്- വിഡിയോ

Mail This Article
മുംബൈ∙ ഇന്ത്യയ്‍ക്ക് ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപിൽ ദേവിനെ കൊലപ്പെടുത്താനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പിസ്റ്റളുമായി പോയ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്‌രാജ് സിങ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് യോഗ്‍രാജിന്റെ വെളിപ്പെടുത്തൽ. അന്ന് ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന കപിൽ തന്നെ ടീമിനു പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് പിസ്റ്റളുമായി വീട്ടിലേക്കു ചെന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് യോഗ്‌രാജ്.
‘‘കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്റ്റനായിരുന്ന സമയത്ത്, ഒരു കാരണവും കൂടാതെ എന്നെ തഴഞ്ഞു. ഇതേക്കുറിച്ച് കപിലിനോടു നേരിട്ടു ചോദിക്കണമെന്ന് എന്റെ ഭാര്യയ്ക്ക് (യുവരാജ് സിങ്ങിന്റെ അമ്മ) നിർബന്ധം. ആ നീചനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഞാൻ അവളോടു പറഞ്ഞു’ – യോഗ്‍രാജ് വിശദീകരിച്ചു.
‘‘അന്ന് ഞാൻ പിസ്റ്റളുമെടുത്ത് ഭാര്യയെയും കൂട്ടി സെക്ടർ 9ലുള്ള കപിലിന്റെ വീട്ടിൽച്ചെന്നു. അമ്മയോടൊപ്പമാണ് കപിൽ വീടിനു പുറത്തേക്കുവന്നത്. ഞാൻ എന്റെ വായിൽ വന്ന ചീത്തയെല്ലാം കപിലിനെ വിളിച്ചു. താങ്കൾ കാരണം എനിക്ക് നല്ലൊരു സുഹൃത്തിനെ നഷ്ടമായെന്ന് ഞാൻ കപിലിനോടു പറഞ്ഞു. ഈ ചെയ്തതിനെല്ലാം വിലകൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി’ – യോഗ്‌രാജ് പറഞ്ഞു.
‘‘ഈ പിസ്റ്റളിലെ തിരകൾ താങ്കളുടെ തല തുളയ്ക്കുന്നത് എനിക്കു കാണണമെന്നുണ്ട്. പക്ഷേ, ഈ പാവപ്പെട്ട അമ്മയെ ഓർത്ത് ഞാൻ അതു ചെയ്യുന്നില്ല. അതും പറഞ്ഞ് ഷബ്നത്തെയും കൂട്ടി ഞാൻ മടങ്ങി. അന്നാണ് ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് ഞാൻ തീരുമാനിച്ചത്. ഇനി യുവി കളിക്കട്ടെ എന്നും തീരുമാനിച്ചു’ – യോഗ്‍രാജ് സിങ് പറഞ്ഞു.
മുൻ ഇന്ത്യൻ താരം ബിഷൻ സിങ് ബേദിയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും യോഗ്‍രാജ് സിങ് ആരോപിച്ചു. ‘‘ബിഷൻ സിങ് ബേദി ഉൾപ്പെടെയുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. അദ്ദേഹം മരിച്ചു. ടീമിൽനിന്ന് പുറത്തായ സമയത്ത് ഞാൻ സിലക്ടറായ രവീന്ദ്ര ഛന്ദയുമായി സംസാരിച്ചിരുന്നു. ചീഫ് സിലക്ടറായിരുന്ന ബിഷൻ സിങ് ബേദിയാണ് എന്നെ ടീമിലെടുക്കാതിരിക്കാൻ വാദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ മുംബൈയിൽ കളിക്കുന്നതിനാൽ സുനിൽ ഗാവസ്കറിന്റെ ആളായിരിക്കുമെന്ന് കരുതിയാണ് തഴഞ്ഞതെന്നും പറഞ്ഞു.’ – യോഗ്‌രാജ് സിങ് വെളിപ്പെടുത്തി.
ടീമിനു പുറത്തായശേഷം കപിൽ ദേവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും യോഗ്‌രാജ് സിങ് പറഞ്ഞു. 2011ൽ ഇന്ത്യ ലോകകപ്പ് ജയിച്ചപ്പോൾ കപിൽ ദേവ് കരഞ്ഞു. എന്റെ മകൻ താങ്കളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു ചൂണ്ടിക്കാട്ടി ഞാൻ കപിലിന് സന്ദേശമയച്ചു. അതോടെ കപിൽ എന്നോട് ക്ഷമാപണം നടത്തി.
‘‘അടുത്ത ജൻമത്തിൽ നമുക്ക് സഹോദരൻമാരായി ജനിക്കാമെന്ന് കപിൽ വാട്സാപ്പിൽ മറുപടി നൽകി. ഒരേ അമ്മയ്ക്കു പിറക്കുന്ന സഹോദൻമാരായിരിക്കാമെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നെ നേരിട്ടു കാണണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. പക്ഷേ, എനിക്കിപ്പോഴും കടുത്ത നിരാശയാണ് തോന്നുന്നത്’ – യോഗ്‍രാജ് സിങ് പറഞ്ഞു.