ADVERTISEMENT

ചെന്നൈ∙ ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്റർമാരെ കുത്തിനിറച്ചെത്തിയ ഇംഗ്ലണ്ട് ടീം ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ ദയനീയമായി തകർന്നടിയുന്ന കാഴ്ചയ്ക്കായിരുന്നു ഒന്നാം ട്വന്റി20യിൽ ഈഡൻ ഗാർഡൻസ് സാക്ഷിയായത്. 5 മത്സര പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്നു ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോഴും ഇംഗ്ലിഷ് നിരയുടെ പ്രധാന വെല്ലുവിളി ഇന്ത്യൻ സ്പിൻ അറ്റാക്ക് തന്നെ. മറുവശത്ത് ആദ്യ ട്വന്റി20 മത്സരത്തിലെ അനായാസ ജയം നൽകിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മത്സരം രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

ഷമിയുടെ പരുക്ക് 

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു തിരിച്ചെത്തിയ പേസർ മുഹമ്മദ് ഷമി ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. ഷമിയുടെ പരുക്കിനെച്ചൊല്ലി ആശങ്കയുള്ളതിനാൽ ഇന്നത്തെ മത്സരത്തിലും ഷമി കളിക്കാൻ സാധ്യത കുറവാണ്. ഇതോടെ ആദ്യ മത്സരത്തിലെ അതേ ബോളിങ് നിരയുമായിട്ടാകും ചെന്നൈയിലും ടീം ഇന്ത്യ ഇറങ്ങുക. സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ പിച്ചിൽ വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ് സ്പിൻ ത്രയത്തിന്റെ പ്രകടനം നിർണായകമാകും. ബാറ്റിങ്ങിൽ അഭിഷേക് ശർമ നൽകുന്ന മിന്നും തുടക്കത്തിനൊപ്പം സഞ്ജു സാംസൺ കൂടി താളം കണ്ടെത്തിയാൽ ഇന്ത്യയ്ക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.

തിരിച്ചടിക്കാൻ ഇംഗ്ലണ്ട് 

ബാറ്റിങ്ങിന് അനുകൂലമായ കൊൽക്കത്ത പിച്ചിലേറ്റ അപ്രതീക്ഷിത തിരിച്ചടി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഫിൽ സോൾട്ട്, ലിയാം ലിവിങ്സ്റ്റൻ, ജേക്കബ് ബെത്തൽ, ഹാരി ബ്രൂക്ക് തുടങ്ങിയ ട്വന്റി20 സൂപ്പർ താരങ്ങൾക്കൊന്നും കൊൽക്കത്തയിൽ തിളങ്ങാനായില്ല. ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ ഒറ്റയാൾ പോരാട്ടമായിരുന്നു ഒന്നാം ട്വന്റി20യിൽ ഇംഗ്ലണ്ടിനെ നാണക്കേടിൽനിന്നു രക്ഷിച്ചത്. താളം നഷ്ടപ്പെട്ട ഈ ബാറ്റിങ് നിരയെ ഫോമിലേക്കു തിരിച്ചുകൊണ്ടുവരികയാകും രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ട് മാനേജ്മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി. ബോളിങ്ങിൽ ആദിൽ റഷീദിനൊപ്പം യുവ സ്പിന്നർ രഹാൻ അഹമ്മദും ആദ്യ ഇലവനിൽ എത്തിയേക്കും. പേസർ ഗസ് അറ്റ്കിൻസനു പകരം ബ്രൈഡൻ കാഴ്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary:

India's spin attack will be key to victory in the second T20 against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com