ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ എന്നിവരെ കാഴ്ചക്കാരാക്കി രഞ്ജി ട്രോഫിയിൽ ഷാർദൂൽ ഠാക്കൂറിന്റെ തകർപ്പൻ സെഞ്ചറി. രണ്ടാം ഇന്നിങ്സിൽ മുന്‍നിര തകർന്നടിഞ്ഞപ്പോൾ മുംബൈയ്ക്കു രക്ഷയായത് ഷാർദൂൽ ഠാക്കൂർ– തനുഷ് കോട്ടിയാൻ എന്നിവരുടെ വാലറ്റത്തെ ബാറ്റിങ് കൂട്ടുകെട്ടാണ്. രണ്ടാം ഇന്നിങ്സിൽ 135 പന്തുകൾ നേരിട്ട ഷാര്‍ദൂൽ ഠാക്കൂർ 119 റൺസെടുത്താണു പുറത്തായത്.

136 പന്തുകൾ നേരിട്ട തനുഷ് കോട്യൻ 62 റൺസും നേടി. 74 ഓവറുകള്‍ ബാറ്റു ചെയ്ത മുംബൈ 290 റൺസാണ് രണ്ടാം ഇന്നിങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളും (51 പന്തിൽ 26), രോഹിത് ശർമയും (35 പന്തിൽ 28) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മുംബൈയ്ക്ക് മികച്ച സ്കോറിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. 101 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെട്ട മുംബൈയെ ഷാർദൂൽ രക്ഷിച്ചെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്.

ഹാർദിക് തമോറെ (ഒന്ന്), ക്യാപ്റ്റൻ അജിൻക്യ രഹാനെ (16), ശ്രേയസ് അയ്യർ (17), ശിവംദുബെ (പൂജ്യം), ഷംസ് മുലാനി (നാല്) എന്നിവർക്കും രണ്ടാം ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ല. ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത ഷാർദൂൽ 18 ഫോറുകളാണ് രണ്ടാം ഇന്നിങ്സിൽ അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിങ്സിലും ഷാർദൂലായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. 51 പന്തിൽ 57 റൺസായിരുന്നു താരം നേടിയത്.

ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസെടുത്തു പുറത്തായപ്പോൾ, ജമ്മു കശ്മീരിന്റെ മറുപടി 46.3 ഓവറിൽ 206 റൺസിൽ അവസാനിച്ചു. മികവുള്ള താരങ്ങൾക്കു കൂടുതൽ അവസരങ്ങൾ നൽകുകയാണു വേണ്ടതെന്ന് ഷാർദൂൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ‘‘എന്റെ കഴിവിനെക്കുറിച്ച് ഞാൻ എന്തു പറയാനാണ്. അതു മറ്റുള്ളവരാണു പറയേണ്ടത്. മികവുള്ളവർ ഇവിടെയുണ്ടെങ്കിൽ അവർക്കു കൂടുതൽ‌ അവസരങ്ങൾ നൽകുകയാണു വേണ്ടത്.’’– ഷാർദൂൽ പറഞ്ഞു.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ബാറ്റു ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എളുപ്പമുള്ള പിച്ചുകളിൽ എല്ലാവർക്കും സാധിക്കും. ഞാന്‍ ഇതൊക്കെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണു ചെയ്യാറ്. ഇത് എങ്ങനെ മറികടക്കാമെന്ന് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കും.’’– ഷാർദൂൽ വ്യക്തമാക്കി. 33 വയസ്സുകാരനായ ഷാർദൂൽ 2023 ഡിസംബറിലാണ് ഇന്ത്യയ്ക്കു വേണ്ടി ഒടുവിൽ കളിച്ചത്.

English Summary:

Mumbai vs Jammu Kashmir, Day 3 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com