വിനോദ് കാംബ്ലിയിൽനിന്ന് വിവാഹമോചനത്തിനു ശ്രമിച്ചു, പിന്നീടു വേണ്ടെന്നുവച്ചു: വെളിപ്പെടുത്തി ആന്‍ഡ്രിയ

Mail This Article
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നതായി വെളിപ്പെടുത്തി കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ്. നിയമ നടപടികൾക്കു ശ്രമം തുടങ്ങിയിരുന്നെങ്കിലും കാംബ്ലിയുടെ അവസ്ഥ കണ്ടാണു തീരുമാനത്തിൽനിന്നു പിന്നോട്ടുപോയതെന്ന് ആൻഡ്രിയ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കാംബ്ലിയുടെ മദ്യപാനം, കുടുംബ ജീവിതത്തേയും മോശമായി ബാധിച്ചതായും ആൻഡ്രിയ വ്യക്തമാക്കി. 2006ലാണ് കാംബ്ലിയും ആൻഡ്രിയയും വിവാഹിതരായത്. കാംബ്ലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്ന കാംബ്ലി അടുത്തിടെയാണു ആശുപത്രി വിട്ടത്. കാംബ്ലിയുടെ തലയിൽ രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. അണുബാധ കാരണമുള്ള ആരോഗ്യപ്രശ്നങ്ങളും കാംബ്ലി നേരിടുന്നുണ്ട്.
‘‘ഞാൻ ഉപേക്ഷിച്ചുപോയാൽ അദ്ദേഹത്തിനു പിന്നെ ആരും ഉണ്ടാകില്ല. സഹായത്തിന് ആളില്ലാത്ത അവസ്ഥയാകും. അദ്ദേഹം ഒരു കുട്ടിയെപ്പോലെയാണ്. അതാണ് എന്നെ വേദനിപ്പിക്കുന്നത്. എനിക്ക് അദ്ദേഹത്തെ വിട്ടുപോകാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ അദ്ദേഹം ഭക്ഷണം കഴിച്ചിട്ടുണ്ടോ? എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ആലോചിച്ച് ടെൻഷനാകും. ഈ സമയത്ത് എന്നെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇവിടെ തുടരുന്നത്.’’– ആൻഡ്രിയ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിന്റെ 50–ാം വാർഷികത്തിന് ഭാര്യയുടെ കൈ പിടിച്ചാണ് വിനോദ് കാംബ്ലി എത്തിയത്. ബിസിസിഐയിൽനിന്ന് ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും ജീവിക്കുന്നത്. വിനോദ് കാംബ്ലിയുടെ ആശുപത്രി ബില്ലുകൾ മുൻ ഇന്ത്യൻ താരങ്ങളാണ് അടയ്ക്കുന്നത്. പണം നൽകാത്തതിന്റെ പേരിൽ കാംബ്ലിയുടെ ഫോൺ കട ഉടമ കൊണ്ടുപോയിരുന്നു.