സെഞ്ചറിയിൽ രോഹിത് സേഫ്, പക്ഷേ സിക്സടിയിൽ അഭിഷേകിനു മുന്നിൽ വീണു; ഒരു മത്സരം, ഒരുപാട് റെക്കോർഡുകൾ

Mail This Article
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ ഒരു പിടി റെക്കോർഡുകൾ കൂടി സ്വന്തം പേരിലാക്കി യുവ ഇന്ത്യൻ താരം അഭിഷേക് ശർമ. പരമ്പരയിലെ അവസാന മത്സരത്തിൽ 54 പന്തുകളിൽനിന്ന് 135 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. താരത്തിന്റെ ബാറ്റിങ് കരുത്തിൽ ഗാലറിയിലേക്കു പറന്നത് 13 സിക്സുകളും ഏഴു ഫോറുകളും. ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡ് ഇതോടെ അഭിഷേക് ശര്‍മയുടെ പേരിലായി. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ടീമിലെ അഭിഷേകിന്റെ സഹതാരം ശുഭ്മൻ ഗില്ലിന്റെ റെക്കോർഡാണ് ഇവിടെ പഴങ്കഥയായത്. 2023 ൽ ന്യൂസീലന്‍ഡിനെതിരെ ഗിൽ പുറത്താകാതെ 126 റൺസെടുത്തിരുന്നു.
ട്വന്റി20യിലെ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരവും അഭിഷേകാണ്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ 10 സിക്സ് അടിച്ചിരുന്നു. പവർപ്ലേ ഓവറുകളിൽ 17 പന്തിലാണ് അഭിഷേക് അർധ സെഞ്ചറി പിന്നിട്ടത്. ഇന്ത്യൻ മണ്ണിൽ ഒരു താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 6.3 ഓവറിലാണ് 100 പിന്നിട്ടത്. ട്വന്റി20 ചരിത്രത്തിൽ വേഗമേറിയ 100 ആണിത്. 2023ൽ 10.2 ഓവറിൽ ബംഗ്ലദേശിനെതിരെ 100 പിന്നിട്ടതായിരുന്നു ഇന്ത്യയുടെ ഇതിനു മുന്‍പുള്ള മികച്ച നേട്ടം. ഒടുവിൽ 37 പന്തിൽ സെഞ്ചറി തികച്ച അഭിഷേക്, ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചറിയെന്ന നേട്ടത്തിലുമെത്തി. 35 പന്തിൽ സെഞ്ചറി നേടിയ രോഹിത് ശർമയുടെ റെക്കോർഡ് സുരക്ഷിതമാണ്.
പവർ പ്ലേ ഓവറുകളിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അഭിഷേക് ശർമയുടെ പേരിലായി. ഇംഗ്ലണ്ടിനെതിരായ പവർപ്ലേ ഓവറുകളിൽ 58 റൺസാണ് ഇന്ത്യൻ താരം അടിച്ചത്. 2023 ൽ ഓസ്ട്രേലിയയ്ക്കെതിരെ 53 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ റെക്കോർഡാണ് ഇവിടെ അഭിഷേക് മറികടന്നത്.