ഐസിസി റാങ്കിങ്ങിലും ‘തകർത്തടിച്ച്’ അഭിഷേക്; ഒറ്റയടിക്ക് 38 സ്ഥാനങ്ങൾ കയറി 2–ാമത്, വരുണിനും കുതിപ്പ്, സഞ്ജു വീണ്ടും ‘താഴേയ്ക്ക്’

Mail This Article
ദുബായ്∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിന്റെ ബലത്തിൽ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റർമാരുടെ പട്ടികയിലും വൻ നേട്ടമുണ്ടാക്കി അഭിഷേക് ശർമ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 135 റൺസെടുത്ത അഭിഷേക്, ഐസിസി റാങ്കിങ്ങിൽ ഒറ്റയടിക്ക് 38 സ്ഥാനങ്ങൾ കയറി രണ്ടാമതെത്തി. ഇതോടെ, ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ മൂന്നും ഇന്ത്യക്കാരായി. പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ബോളിങ്ങിൽ വരുൺ ചക്രവർത്തി, രവി ബിഷ്ണോയ് എന്നിവരും മികച്ച നേട്ടമുണ്ടാക്കി.
മുംബൈയിൽ സഞ്ജു സാംസണിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്ത അഭിഷേക് ശർമ, 54 പന്തിലാണ് 135 റൺസ് അടിച്ചുകൂട്ടിയത്. രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സഹിതമായിരുന്നു അഭിഷേകിന്റെ ബാറ്റിങ് വിസ്ഫോടനം.
ഇന്നു പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഒറ്റയടിക്ക് 38 സ്ഥാനങ്ങൾ കയറി രണ്ടാമത് എത്താൻ അഭിഷേകിന് തുണയായും ഈ പ്രകടനം തന്നെ. ഒന്നാം സ്ഥാനത്തു തുടരുന്ന ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനേക്കാൾ 26 റേറ്റിങ് പോയിന്റ് മാത്രം പിന്നിലാണ് അഭിഷേക്.
തിലക് വർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ തിലക് വർമ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരെ മങ്ങിയെങ്കിലും ഇന്ത്യൻ നായകൻ അഞ്ചാം സ്ഥാനത്തുമുണ്ട്. പരമ്പരയിൽ അഞ്ച് മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും തിളങ്ങാനാകാതെ പോയ സഞ്ജു സാംസൺ അഞ്ച് സ്ഥാനങ്ങൾ ഇറങ്ങി 35–ാം സ്ഥാനത്തായി.
ബോളർമാരിൽ നിലവിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ താരം വരുൺ ചക്രവർത്തിയാണ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി, രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് താരം ആദിൽ റഷീദ് ഒന്നാം സ്ഥാനം നഷ്ടമാക്കി വരുൺ ചക്രവർത്തിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നു. വെസ്റ്റിൻഡീസിന്റെ അഖിൻ ഹുസൈനാണ് ഒന്നാമത്. വരുണിനൊപ്പം ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ സ്പിൻ ആക്രമണം നയിച്ച രവി ബിഷ്ണോയ് നാലു സ്ഥാനങ്ങൾ കയറി ആറാം സ്ഥാനത്തെത്തി. ഒൻപതാം സ്ഥാനത്തുള്ള അർഷ്ദീപ് സിങ്ങാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബോളർ.
ബാറ്റർമാരിൽ ഹാർദിക് പാണ്ഡ്യ അഞ്ച് സ്ഥാനങ്ങൾ കയറി 51–ാം സ്ഥാനത്തെത്തി. പരമ്പരയിൽ വൈകി മാത്രം അവസരം ലഭിച്ച ശിവം ദുബെ 38 സ്ഥാനങ്ങൾ കയറി 58–ാമതെത്തി.