ചാംപ്യൻസ് ട്രോഫിക്കു മുൻപേ വീണ്ടും ‘തമ്മിലടിച്ച്’ അക്തറും ഹർഭജനും; 2010 ഏഷ്യാകപ്പിലെ കയ്യാങ്കളിക്ക് പുനരാവിഷ്കാരം– വിഡിയോ

Mail This Article
ദുബായ്∙ ഒന്നര പതിറ്റാണ്ടു മുൻപ് ക്രിക്കറ്റ് കളത്തിൽ തമ്മിലടിച്ചതിന്റെ അലയൊലികൾ ഉണർത്തി ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പാക്കിസ്ഥാൻ താരം ശുഐബ് അക്തറും വീണ്ടും നേർക്കുനേർ. ഇന്റർനാഷനൽ ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ഭാഗമായാണ് ഇരുവരും പഴയ ‘തല്ലു ദൃശ്യം’ വേദിയിൽ പുനരാവിഷ്കരിച്ചത്. സംഭവത്തിന്റെ വിഡിയോ ഉടൻതന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു.
യുഎഇയിൽ നടക്കുന്ന ഇന്റർനാഷനൽ ലീഗ് ട്വന്റി20യുടെ അംബാസഡർമാരും കമന്റേറ്റർമാരുമാണ് ഹർഭജനും അക്തറും. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഈ മാസം 19ന് തുടക്കമാകാനിരിക്കെയാണ്, ഇന്ത്യ–പാക്കിസ്ഥാൻ വൈരത്തിന്റെ ഓർമകൾ പുതുക്കുന്ന വിഡിയോ പുറത്തുവന്നത്. ഫെബ്രുവരി 23ന് ദുബായിലാണ് ഇന്ത്യ–പാക്കിസ്ഥാൻ മത്സരം.
2010ലെ ഏഷ്യാകപ്പിനിടെ മത്സരച്ചൂടിന്റെ ആധിക്യത്തിൽ അക്തറും ഹർഭജനും നേർക്കുനേർ എത്തിയിരുന്നു. ഒടുവിൽ അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ഹർഭജന്റെ തകർപ്പൻ സിക്സറിൽ ഇന്ത്യ മത്സരം ജയിക്കുകയും ചെയ്തു. ഈ സംഭവം ഒരിക്കൽക്കൂടി ആരാധക മനസ്സുകളിലേക്ക് എത്തിച്ചാണ് ഇരുവരും ഇത്തവണ ‘ക്യാമറയ്ക്കു മുന്നിൽ’ നേർക്കുനേർ വന്നത്.