ADVERTISEMENT

ടീം പ്രതിസന്ധിയിൽ ആകുമ്പോഴൊക്കെ രക്ഷകനായി അവതരിക്കുന്ന പതിവ് സൽമാൻ നിസാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അണ്ടർ 14 കാലം മുതൽ കളിച്ച ടീമുകളുടെയെല്ലാം ‘ക്രൈസിസ് മാനേജറായിരുന്ന’ ഈ തലശ്ശേരിക്കാരൻ ടീം അംഗങ്ങൾക്കിടയിൽ അറിയപ്പെടുന്നതു തന്നെ സൂപ്പർമാൻ എന്ന വിളിപ്പേരിലാണ്.  ഇന്നലെ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരത്തിൽ ലീഡ് വഴങ്ങുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഒറ്റയാൾ പോരാട്ടത്തിലൂടെ സൽമാൻ കേരള ടീമിന്റെ രക്ഷകനായി  അവതരിച്ചത്.

ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ മൂന്നാം ദിനം ക്രീസിലെത്തുമ്പോൾ 49 റൺസായിരുന്നു സൽമാന്റെ സമ്പാദ്യം. മറുവശത്ത് റണ്ണൊന്നും എടുക്കാതെ ബേസിൽ തമ്പിയും. അവിടെനിന്നാണ് ബേസിലെ കൂട്ടുപിടിച്ച് 10–ാം വിക്കറ്റിൽ 132 പന്തിൽ 81 റൺസിന്റെ കൂട്ടുകെട്ട് സൽമാൻ പടുത്തുയർത്തിയത്. ഇതിൽ 35 പന്തുകൾ ബേസിൽ നേരിട്ടപ്പോൾ ബാക്കി 97 പന്തുകളും കളിച്ചതു സൽമാനായിരുന്നു. സ്ട്രൈക്ക് റൊട്ടേഷനിലെ കണിശതയും പ്രതിരോധത്തിലെ ക്ലാസും പവർ ഹിറ്റിങ്ങിലെ കരുത്തും ഉൾച്ചേർന്ന ഇന്നിങ്സ്. ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഒരേ മികവോടെ കളിക്കുന്ന സൽമാന്റെ പവർ ഹിറ്റിങ്ങും ജമ്മുവിനെതിരായ മത്സരത്തിൽ നിർണായകമായി. 4 സിക്സും 12 ഫോറുമാണ് പ്രതിരോധത്തിൽ ഊന്നിയുള്ള തന്റെ ഇന്നിങ്സിന് ഇടയിലും ‍സൽമാൻ അടിച്ചുകൂട്ടിയത്.

രഞ്ജി ക്വാർട്ടറിന് തൊട്ടുമുൻപു നടന്ന, ബിഹാറിനെതിരായ ഗ്രൂപ്പ് മത്സരത്തിലും സെഞ്ചറിയുമായി കേരളത്തിന്റെ രക്ഷകനായത് ‍സൽമാനായിരുന്നു. അതിനു മുൻപ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കരുത്തരായ മുംബൈയെ അട്ടിമറിക്കാൻ കേരളത്തിന്റെ അമരത്തുനിന്നതും ഈ ഇടംകൈ ബാറ്റർ തന്നെ. 9 മത്സരങ്ങളിൽ നിന്ന് 83 ശരാശരിയിൽ 498 റൺസാണ് ഈ രഞ്ജി സീസണിൽ  ഇരുപത്തിയേഴുകാരൻ താരത്തിന്റെ നേട്ടം.

ടീമിനെ മികച്ച പൊസിഷനിൽ എത്തിക്കണമെന്നുറപ്പിച്ചാണ് മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയത്. തലേദിവസം നടന്ന ടീം മീറ്റിങ്ങിൽ പരിശീലകരും സഹതാരങ്ങളും തന്ന പിന്തുണ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ബേസിൽ ചേട്ടൻ (ബേസിൽ തമ്പി) നിന്റെ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് ചെയ്തോളൂ, ഞാൻ ഇപ്പുറത്ത് നോക്കിക്കോളാം എന്നു പറഞ്ഞു. അതു കൂടിയായപ്പോൾ ലീഡ് നേടാൻ സാധിക്കുമെന്ന് എനിക്ക് തോന്നി.

English Summary:

Ranji Trophy: Kerala secures a thrilling one-run lead against Jammu and Kashmir in the Ranji Trophy quarterfinals thanks to Salman Nizar's heroic 81-run partnership.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com