ഒറ്റക്കുതിപ്പ്..! സൽമാൻ നിസാർ– മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട് നേരിട്ടത് 257 പന്തുകൾ; നേടിയത് 115 റൺസ്

Mail This Article
പുണെ∙ ചുട്ടുപൊള്ളുന്ന വെയിലിൽ, വിള്ളൽ വീണ് ബോളർമാർക്ക് അനുകൂലമായ പിച്ചിൽ വിക്കറ്റ് നഷ്ടമാകാതെ 257 പന്തുകൾ പിടിച്ചുനിൽക്കുക, അതിൽ 115 റൺസ് നേടുക; വിജയം വിദൂര സാധ്യത മാത്രമായ മത്സരത്തിൽ, വിജയത്തെക്കാൾ മധുരമുള്ള സമനില നേടാൻ കേരളത്തെ സഹായിച്ചത് ഏഴാം വിക്കറ്റിൽ സൽമാൻ നിസാറും ( 162 പന്തിൽ 44 നോട്ടൗട്ട്) മുഹമ്മദ് അസ്ഹറുദ്ദീനും (118 പന്തിൽ 67 നോട്ടൗട്ട്) ചേർന്നു പടുത്തുയർത്തിയ ഈ അപരാജിത കൂട്ടുകെട്ടാണ്. രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ 8 വിക്കറ്റുകളാണ് കേരളത്തിനു ബാക്കിയുണ്ടായിരുന്നത്. 90 ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 299 റൺസും. കരുത്തരായ മുംബൈയെ ഉൾപ്പെടെ ബോളിങ് കരുത്തിൽ അട്ടിമറിച്ച് ക്വാർട്ടറിലെത്തിയ കശ്മീരിനെതിരെ 90 ഓവർ പിടിച്ചുനിൽക്കുക വലിയൊരു യത്നമാണെന്ന് കേരളത്തിന് അറിയാമായിരുന്നു. എന്നാൽ ആ മാരത്തൺ പ്രയത്നം ഫലം കണ്ടു. അവസാന പന്തു വരെ പിടിച്ചുനിന്ന കേരളം മത്സരം സമനിലയിലെത്തിച്ചു. ഇതോടെ, ആദ്യ ഇന്നിങ്സിൽ നേടിയ ഒരു റൺ ലീഡിന്റെ കരുത്തിൽ കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ.
പ്രതിരോധക്കോട്ട
2ന് 100 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ കേരളം തുടക്കം മുതൽ സമനിലയ്ക്കു വേണ്ടിയാണ് കളിക്കുന്നതെന്ന വ്യക്തമായ സൂചന നൽകി. മൂന്നാം വിക്കറ്റിൽ 259 പന്തുകൾ നേരിട്ട സച്ചിൻ ബേബി (162 പന്തിൽ 48)– അക്ഷയ് ചന്ദ്രൻ (183 പന്തിൽ 48) സഖ്യം കേരളത്തിന്റെ അടിത്തറ ഭദ്രമാക്കി. ആദ്യ സെഷൻ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിച്ചതോടെ കേരളത്തിന് ആത്മവിശ്വാസമായി. എന്നാൽ, രണ്ടാം സെഷനിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അക്ഷയിനെയും പിന്നാലെ സച്ചിനെയും വീഴ്ത്തിയ സഹിൽ ലോത്ര കശ്മീരിന്റെ പോരാട്ടത്തിനു ജീവൻ നൽകി. വൈകാതെ ജലജ് സക്സേനയും (18) ആദിത്യ സർവതേയും (8) വീണതോടെ 6ന് 180 എന്ന നിലയിലായി കേരളം. അഞ്ചാം ദിനം ബാക്കിയുണ്ടായിരുന്നത് 43 ഓവർ. കേരളത്തിന്റെ കയ്യിലാകട്ടെ 4 വിക്കറ്റും.
സൽമാൻ– അസ്ഹർ ഷോ
മൂന്നാം സെഷനിൽ സൽമാൻ നിസാർ – മുഹമ്മദ് അസ്ഹറുദ്ദീൻ ജോടിയുടെ ബാറ്റിങ്ങാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. ഒരു വശത്ത് സൽമാൻ പ്രതിരോധക്കോട്ട തീർത്തപ്പോൾ മറുവശത്ത് വീണുകിട്ടുന്ന മോശം പന്തുകൾ ബൗണ്ടറി കടത്തി കശ്മീരിന്റെ ആത്മവീര്യം കെടുത്തുന്നതിലായിരുന്നു അസ്ഹറിന്റെ ശ്രദ്ധ. സ്പിന്നർമാരെയും പേസർമാരെയും മാറിമാറി പരീക്ഷിച്ചിട്ടും കേരള ജോടിയുടെ കൂട്ടുകെട്ട് പൊളിക്കാൻ ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്രയ്ക്ക് സാധിച്ചില്ല. അഞ്ചാം ദിവസത്തെ അവസാന ഓവർ വരെ ക്ഷമയോടെ പോരാടി കേരളം സെമിയിൽ കടക്കുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇരുവരും ക്രീസ് വിട്ടത്.
5–ാം ദിനം കേരളത്തിന്റെ പോരാട്ടം ഇങ്ങനെ
∙ ഒന്നാം സെഷൻ: 16 ഓവർ, 21 റൺസ്, 0 വിക്കറ്റ്
∙ രണ്ടാം സെഷൻ: 31 ഓവർ, 59 റൺസ്, 3 വിക്കറ്റ്
∙ മൂന്നാം സെഷൻ: 43 ഓവർ, 95 റൺസ്, 1 വിക്കറ്റ്
മത്സരത്തിൽ നിർണായകമായ 5 കാര്യങ്ങൾ
∙ ഒന്നാം ഇന്നിങ്സിലെ 10–ാം വിക്കറ്റിൽ സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്നു നേടിയ 81 റൺസ്
∙ ഒന്നാം ഇന്നിങ്സിൽ അപരാജിത സെഞ്ചറിയുമായി ലീഡ് ഉറപ്പാക്കിയ സൽമാന്റെ ഇന്നിങ്സ്
∙ രണ്ടാം ഇന്നിങ്സിന്റെ മൂന്നാം വിക്കറ്റിൽ 259 പന്തുകൾ നേരിട്ട സച്ചിൻ ബേബി– അക്ഷയ് ചന്ദ്രൻ കൂട്ടുകെട്ട്
∙ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് അസ്ഹറുദ്ദീനെ എട്ടാം നമ്പരിൽ ഇറക്കിയ തീരുമാനം
∙ രണ്ടാം ഇന്നിങ്സിലെ സൽമാൻ നിസാർ– മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ട്
സെമിയിലേക്കുള്ള വഴി
∙ പഞ്ചാബിനെതിരെ 8 വിക്കറ്റ് ജയം
∙ കർണാടകയ്ക്കെതിരെ സമനില
∙ ബംഗാളിനെതിരെ സമനില
∙ ഉത്തർപ്രദേശിനെതിരെ ഇന്നിങ്സിനും 117 റൺസിനും ജയം
∙ ഹരിയാനയ്ക്കെതിരെ സമനില
∙ മധ്യപ്രദേശിനെതിരെ സമനില
∙ ബിഹാറിനെതിരെ ഇന്നിങ്സിനും 169 റൺസിനും ജയം
∙ ജമ്മു കശ്മീരിനെതിരെ സമനില