‘ക്യാച്ച് ഓഫ് ദ് മാച്ചി’ന് ലഭിച്ച ചെക്ക് ‘കുത്തിനിർത്തി’ പാക്ക് പ്രതിനിധി; മുൾഡർ നേരെപിടിച്ചിട്ടും ‘സമ്മതിച്ചില്ല’– വൈറൽ വിഡിയോ

Mail This Article
കറാച്ചി∙ പാക്കിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്രി ടൂർണമെന്റിൽ, ദക്ഷിണാഫ്രിക്ക – പാക്കിസ്ഥാൻ മത്സരത്തിനു പിന്നാലെ സമ്മാനദാനത്തിനിടെ പാക്കിസ്ഥാൻ പ്രതിനിധിക്കു സംഭവിച്ച അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഏകദിന ചരിത്രത്തിൽ പാക്കിസ്ഥാൻ ടീമിന്റെ ഏറ്റവും ഉയർന്ന ചേസിങ് കണ്ട മത്സരത്തിൽ, ആറു വിക്കറ്റിനാണ് അവർ ജയിച്ചുകയറിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 352 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഓവറും ആറു വിക്കറ്റും ബാക്കിനിർത്തി പാക്കിസ്ഥാൻ ലക്ഷ്യത്തിലെത്തി.
മത്സരത്തിനു ശേഷം വേദിയിൽ പുരസ്കാര വിതരണം നടക്കുന്നതിനിടെയാണ്, സമ്മാനദാനത്തിനെത്തിയ പാക്ക് പ്രതിനിധിക്ക് അബദ്ധം പിണഞ്ഞത്. മത്സരത്തിൽ പാക്കിസ്ഥാൻ താരം സൗദ് ഷക്കീലിനെ പുറത്താക്കിയ പ്രകടനത്തിന് ‘ക്യാച്ച് ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയത് ദക്ഷിണാഫ്രിക്കയുടെ വിയാൻ മുൾഡർ.
പുരസ്കാരം സ്വീകരിക്കുന്നതിനായി അവതാരകൻ മുൾഡറിനെ വേദിയിലേക്ക് ക്ഷണിച്ചു. ഒരു ലക്ഷം പാക്കിസ്ഥാൻ രൂപയുടെ ചെക്കാണ് (31,000 ഇന്ത്യൻ രൂപ) സമ്മാനമായി നൽകിയത്. ചെക്ക് സ്വീകരിക്കാനെത്തിയ മുൾഡറിനെ ഹസ്തദാനം നൽകി സ്വീകരിച്ച പാക്ക് പ്രതിനിധി, തൊട്ടുപിന്നാലെ ചെക്ക് നിലത്തു കുത്തിനിർത്തുന്ന രീതിയിൽ കൈമാറി.
ചെക്ക് തലകീഴായാണ് പിടിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ മുൾഡർ അത് നേരെയാക്കിയെങ്കിലും, ആകെ ആശയക്കുഴപ്പത്തിലായ പാക്കിസ്ഥാൻ പ്രതിനിധി ചെക്ക് വീണ്ടും ‘കുത്തിത്തന്നെ നിർത്തി’. ഇതോടെ അന്ധാളിച്ചുപോയ മുൾഡർ ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും, തൊട്ടുപിന്നാലെ ഒരിക്കൽക്കൂടി ചെക്ക് ശരിയായ രീതിയിൽ പിടിച്ച് വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഉടനടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.