ഹാർദിക് പാണ്ഡ്യ അടിച്ച പന്തു തട്ടി പരുക്ക്, നടക്കാൻ ബുദ്ധിമുട്ടി യുവതാരം; വീണ്ടും ടീം പൊളിക്കുമോ?

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫിക്കു വേണ്ടി ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനു തിരിച്ചടിയായി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ പരുക്ക്. ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലിക്കുന്നതിനിടെയാണ് പന്തിടിച്ച് വിക്കറ്റ് കീപ്പർ ബാറ്ററുടെ കാലിൽ പരുക്കേറ്റത്. നെറ്റ്സിൽ ഹാർദിക് പാണ്ഡ്യയോടൊപ്പം ബാറ്റിങ് പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. പാണ്ഡ്യ അടിച്ച ബോൾ പന്തിന്റെ കാലിൽ പതിക്കുകയായിരുന്നു. ടീം ഫിസിയോമാരെത്തി ചികിത്സ നൽകിയെങ്കിലും പരുക്ക് ഗൗരവമുള്ളതാണോയെന്നു വ്യക്തമല്ല.
നേരത്തേ വാഹനാപകടത്തിൽ പന്തിന്റെ കാലുകൾക്ക് പരുക്കേറ്റിരുന്നു. ദുബായിലെ ഗ്രൗണ്ടിൽ പന്ത് കുറച്ചു നേരം നടക്കാൻ ബുദ്ധിമുട്ടിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലിൽ ബാൻഡേജ് ധരിച്ച താരം ഉടൻ തന്നെ ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോകുകകയും ചെയ്തു. പിന്നീട് ഗ്രൗണ്ടിൽ തിരിച്ചെത്തിയ പന്ത് പാഡ് ധരിച്ച് ബാറ്റിങ് തുടർന്നു. ഇന്ത്യൻ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഋഷഭ് പന്ത് ടൂർണമെന്റിൽ കളിക്കുക.
കെ.എൽ. രാഹുലാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറെന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു. രാഹുല്‍ മികച്ച രീതിയിൽ കളിച്ചാൽ പന്തിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. പന്തിന്റെ പരുക്ക് ഗുരുതരമാണെങ്കിൽ ബിസിസിഐ വീണ്ടും ടീമിൽ മാറ്റങ്ങൾക്കു മുതിർന്നേക്കും. ഐസിസിയുടെ അനുമതിയോടെ ഇനിയും ടീമിൽ മാറ്റങ്ങൾ സാധ്യമാണ്. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.