മുഹമ്മദ് നബിക്ക് വീരോചിത യാത്രയയപ്പ് നൽകണം; ഇത്തവണ ആരുടെയും വഴി മുടക്കാനല്ല, കിരീടത്തിലേക്ക് വഴിവെട്ടാൻ അഫ്ഗാൻ!

Mail This Article
അട്ടിമറി വിജയങ്ങൾ അഫ്ഗാൻ ക്രിക്കറ്റിന്റെ ജനിതക സ്വഭാവമാണ്; പ്രത്യേകിച്ച് ഐസിസി ടൂർണമെന്റുകളിൽ. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ വരെയെത്തിയ വിസ്മയ കുതിപ്പിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാൻ ചാംപ്യൻസ് ട്രോഫിയിൽ അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ വമ്പൻ ടീമുകളുടെ ഉള്ളുപിടയ്ക്കുന്നത് സ്വഭാവികം. 16 വർഷമായി അഫ്ഗാനിസ്ഥാൻ ടീമിന്റെ കരുത്തായ മുഹമ്മദ് നബി ചാംപ്യൻസ് ട്രോഫിയിലൂടെ വിരമിക്കാനൊരുങ്ങുകയാണ്.
വെറ്ററൻ താരത്തിന് വീരോചിത യാത്രയയപ്പ് നൽകാൻ സർവം മറന്ന് പോരാടുന്ന അഫ്ഗാൻ ടീം ഇത്തവണ ആരുടെയൊക്കെ വഴിമുടക്കുമെന്നത് കണ്ടറിയണം.
∙ FORM
ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ വൻകുതിപ്പ് നടത്തിയത് 2023 ലോകകപ്പിനുശേഷമാണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും തുടർന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, സിംബാബ്‍വെ, അയർലൻഡ‍് ടീമുകൾക്കെതിരെ പരമ്പര നേടി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത് ഐസിസി റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള ഒരു ടീമിനെതിരായ അഫ്ഗാന്റെ ആദ്യ പരമ്പര വിജയം കൂടിയായിരുന്നു.
∙ STRENGTH
സ്പിൻ കരുത്തിന് ഏറെ വളക്കൂറുള്ള പാക്കിസ്ഥാനിലെ 2 സ്റ്റേഡിയങ്ങളിലാണ് അഫ്ഗാനിസ്ഥാന്റെ 3 ഗ്രൂപ്പ് മത്സരങ്ങളും. റാഷിദ് ഖാനും മുഹമ്മദ് നബിയും നൂർ അഹമ്മദും ഉൾപ്പെടുന്ന സ്പിൻ ബോളിങ് നിര എതിർ ടീമുകളെ വെളളംകുടിപ്പിക്കും. ബാറ്റിങ്ങിലും ബോളിങ്ങിലും ഉജ്വല ഫോമിൽ തുടരുന്ന അസ്മത്തുല്ല ഒമർസായിയാണ് ടൂർണമെന്റിൽ അഫ്ഗാന്റെ വലിയ പ്രതീക്ഷ.
ഏകദിനത്തിൽ 2024ലെ ഐസിസിയുടെ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഒമർസായി കഴിഞ്ഞവർഷം 17 വിക്കറ്റുകളും 417 റൺസുമായി ഉജ്വല ഫോമിലാണ്. 2024ൽ 11 ഇന്നിങ്സുകളിൽനിന്ന് 3 സെഞ്ചറിയും 2 അർധ സെഞ്ചറിയുമാണ് ഓപ്പണർ റഹ്മാനുല്ല ഗുർബാസിന്റെ നേട്ടം.
∙ WEAKNESS
ബോളിങ്ങിൽ മിന്നുന്ന അഫ്ഗാനിസ്ഥാന്റെ ആശങ്കകളെല്ലാം ബാറ്റിങ്ങിനെക്കുറിച്ചാണ്. കഴിഞ്ഞ 2 ലോകകപ്പുകളിലും മധ്യനിര ബാറ്റിങ്ങിലെ തളർച്ച അഫ്ഗാന് തിരിച്ചടിയായിരുന്നു. മധ്യനിരയുടെ ഫോമില്ലായ്മ ടോപ് ഓർഡർ ബാറ്റർമാരിൽ സമ്മർദം വർധിപ്പിക്കും. ചാംപ്യൻസ് ട്രോഫി ടീമുകളിൽ പവർപ്ലേ ബാറ്റിങ്ങിലെ മോശം സ്ട്രൈക്ക് റേറ്റ് അഫ്ഗാനിസ്ഥാന്റേതാണ്. നവീനുൽ ഹഖ് വിരമിച്ചതോടെ ഡെത്ത് ഓവർ ബോളിങ്ങിലും അഫ്ഗാന്റെ കരുത്ത് ചോർന്നു.