ADVERTISEMENT

ലോകകപ്പ് ട്രോഫി കിട്ടാക്കനിയായി തുടരുമ്പോഴും ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ യഥാ‍ർഥ ‘ചാംപ്യൻസ്’ ന്യൂസീലൻഡ് തന്നെയാണ്. 3 തവണ സെമിഫൈനൽ, 2 തവണ ഫൈനൽ, 2000ൽ കിരീടം. പുതിയ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനു കീഴിൽ ആദ്യ ഐസിസി ടൂർണമെന്റിനിറങ്ങുന്ന കിവീസിന് പ്രതീക്ഷ നൽകുന്നതും ഈ ട്രാക്ക് റെക്കോർഡാകും. പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ കിരീടനേട്ടം ന്യൂസീലൻഡിനെ ആത്മവിശ്വാസത്തിൽ ഒരു പണത്തൂക്കം മുന്നിലെത്തിച്ചു കഴി​ഞ്ഞു.

∙ FORM 

ചാംപ്യൻസ് ട്രോഫി സന്നാഹമായി പാക്കിസ്ഥാനിൽവച്ചു നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ വിജയിച്ച ടീം ടൂർണമെന്റിൽ അപരാജിത കുതിപ്പാണ് നടത്തിയത്. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് റൗണ്ടിൽ തങ്ങളുടെ എതിരാളികളായ പാക്കിസ്ഥാനെതിരെ 2 മത്സരങ്ങളും ജയിച്ച ടീമിന് ടൂർണമെന്റിന് മുൻപ് മത്സര സാഹചര്യങ്ങളോട് ഇണങ്ങാനുമായി. 2023 ലോകകപ്പിനുശേഷം ആകെ 12 ഏകദിനങ്ങൾ കളിച്ച കിവീസ് ടീം 7 മത്സരങ്ങളിൽ വിജയിച്ചു.

∙ STRENGTH 

ക്യാപ്റ്റൻസിയുടെ ബാറ്റൺ കൈമാറിയെങ്കിലും ന്യൂസീലൻഡ് ബാറ്റിങ്ങിന്റെ പ്രധാന മുഖം മുപ്പത്തിനാലുകാരൻ കെയ്ൻ വില്യംസൻ തന്നെയാണ്. ത്രിരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാനെതിരായ സെഞ്ചറിയോടെ വില്യംസൻ ഫോം തെളിയിച്ചു. രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‍വെൽ എന്നിങ്ങനെ ഓൾറൗണ്ടർമാരുടെ കൂട്ടിയിടിയാണ് ടീമിൽ.

ക്യാപ്റ്റൻ സാന്റ്നർ എട്ടാമതായി ക്രീസിലെത്തുന്നത് കിവീസ് ബാറ്റിങ് നിരയുടെ ആഴം തെളിയിക്കുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ സ്പിൻ ബോളർമാർക്കെതിരായ ബാറ്റിങ് ശരാശരിയിൽ ഇന്ത്യയ്ക്ക് പിന്നിൽ രണ്ടാമതാണ് ന്യൂസീലൻഡ്. ഗ്രൂപ്പ് റൗണ്ടിൽ 3 ഏഷ്യൻ ടീമുകളുടെ സ്പിന്നർമാരെ നേരിടാൻ മികവുള്ളവർ ബാറ്റിങ് നിരയിലുണ്ട്. 

∙ WEAKNESS 

പേസർമാരായ ട്രെന്റ് ബോൾട്ടിന്റെയും ടിം സൗത്തിയുടെയും വിരമിക്കലിനുശേഷം ആദ്യ ഐസിസി ടൂർണമെന്റിനെത്തുന്ന കിവീസിന് ലോക്കി ഫെർഗൂസന്റെ പരുക്കും വെല്ലുവിളിയാണ്. വില്യം ഒറോർക്ക്, നേഥൻ സ്മിത്ത്, ജേക്കബ് ഡഫി തുടങ്ങി പേസർമാർക്ക് ഇത് ആദ്യ ഐസിസി ടൂർണമെന്റാണ്.

സ്പിൻ ബോളിങ് ഓൾറൗണ്ടർ ഏറെയുണ്ടെങ്കിലും ഒരു റിസ്റ്റ് സ്പിന്നറുടെ അഭാവം തിരിച്ചടിയാണ്. മധ്യ ഓവറുകളിൽ ബോളിങ്ങിന്റെ പ്രഹരശേഷി കുറയുന്നതിന് കാരണം സ്പെഷലിസ്റ്റ് സ്പിന്നർ ഇല്ലാത്തതാണ്. 

English Summary:

New Zealand's Champions Trophy Chances: High Hopes Despite Bowling Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com