ADVERTISEMENT

മുംബൈ∙ 2018ലെ പ്രളയത്തിൽ ക്രിക്കറ്റ് കിറ്റ് നഷ്ടപ്പെട്ടപ്പോൾ സ്പൈക്സ് വാങ്ങി നൽകിയത് തമിഴ് സൂപ്പർ താരം ശിവകാർത്തികേയനായിരുന്നെന്നു വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സ‍ജന സജീവൻ. വനിതാ പ്രീമിയർ ലീഗിന്റെ ഭാഗമായി മുംബൈ ഇന്ത്യൻസ് ക്യാംപിലുള്ള സജന ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ലെ പ്രളയത്തിൽ സജനയുടെ വീട് ഒലിച്ചുപോയിരുന്നു. ഇതോടൊപ്പം സജന കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ വാങ്ങിയ ട്രോഫികളും ക്രിക്കറ്റ് കിറ്റും നഷ്ടമായി.

ചുറ്റുമുള്ളവര്‍ എത്രത്തോളം പിന്തുണയ്ക്കുമെന്ന് അന്നാണു മനസ്സിലായതെന്ന് സജന പ്രതികരിച്ചു. തമിഴ് സ്പോർട്സ് സിനിമയായ ‘കനാ’യിൽ സജന ശിവകാർത്തികേയനൊപ്പം അഭിനയിച്ചിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ സഹായമെത്തിയതെന്നും സജന വ്യക്തമാക്കി. ‘‘ശിവകാർത്തികേയൻ സർ എന്നെ വിളിച്ച് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നു ചോദിച്ചിരുന്നു. എന്റെ ക്രിക്കറ്റ് കിറ്റെല്ലാം നശിച്ചുപോയെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. പുതിയ സ്പൈക്സ് വേണമെന്നും അദ്ദേഹത്തോടു പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം അതു ലഭിച്ചു.’’

‘‘ആ സമയത്ത് എനിക്ക് ചാലഞ്ചർ ട്രോഫി കളിക്കണമായിരുന്നു. എല്ലാവരും വലിയ പിന്തുണയാണു നൽകിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് സഹായിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ വരുമാനത്തിൽനിന്നാണ് വീടിന്റെ ലോൺ അടയ്ക്കുന്നത്.’’– സജന സജീവൻ പറഞ്ഞു. സൂര്യകുമാർ യാദവിന്റെ ഷോട്ടുകൾ ഗ്രൗണ്ടിൽ പകർത്താന്‍ ആഗ്രഹിക്കാറുണ്ടെന്നും സജന വ്യക്തമാക്കി. ‘‘സൂര്യകുമാർ യാദവിന്റെ ഷോട്ടുകൾ കടമെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സഞ്ജുവേട്ടനും (സഞ്ജു സാംസൺ) ഇപ്പോൾ അങ്ങനെയാണു കളിക്കുന്നത്. സ്പിന്നർമാർക്കെതിരെ ക്രീസിൽ അതുപോലെ കളിക്കണം.‌’’– സജന വ്യക്തമാക്കി.

English Summary:

Sivakarthikeyan sir called me and asked me if i needed help, within one week i got new spikes: Sajana Sajeevan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com