ADVERTISEMENT

ന്യൂഡൽഹി∙ മകൻ സൊറാവറിനെ കണ്ട‌ിട്ട് രണ്ടു വർഷത്തോളമായെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖര്‍ ധവാൻ. മകനെ ബന്ധപ്പെടാൻ ലഭ്യമായ എല്ലാ വഴികളും ‘ബ്ലോക്ക്’ െചയ്തിരിക്കുകയാണെന്നും എപ്പോഴും മകനു വേണ്ടി സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കാറുണ്ടെന്നും ധവാൻ വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2023 ഒക്ടോബറിലാണ് ഭാര്യ അയേഷ മുഖര്‍ജിയിൽനിന്ന് ധവാന് വിവാഹമോചനം ലഭിച്ചത്. അയേഷയ്ക്കൊപ്പമാണ് ധവാന്റെ മകൻ താമസിക്കുന്നത്. മകനെ കാണാനും സംസാരിക്കാനും താരത്തിന് കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും അതിനു സാധിക്കുന്നില്ലെന്നാണു ധവാന്റെ പരാതി.

‘‘മകൻ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. മൂന്നോ, നാലോ ദിവസം കൂടുമ്പോൾ ഞാൻ അവന് സന്ദേശങ്ങൾ അയക്കാറുണ്ട്. പക്ഷേ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മകൻ എന്റെ സന്ദേശങ്ങൾ കാണുന്നുണ്ടോയെന്നു പോലും അറിയില്ല. എന്നാലും കുഴപ്പമില്ല. ഞാൻ അതു തുടർന്നുകൊണ്ടിരിക്കും.’’– ധവാൻ പ്രതികരിച്ചു. ‘‘ഞാൻ മകനെ കണ്ടിട്ട് രണ്ടു വർഷമായി. ഒരു വർഷമായി അവനോട് സംസാരിച്ചിട്ട്. ഇത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഈയൊരു സാഹചര്യത്തിൽ ജീവിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു.’’

‘‘ധ്യാനിക്കുന്ന സമയത്ത് മകനോടൊപ്പമുള്ളതായും, സംസാരിക്കുന്നതായും ഒക്കെ ചിന്തിക്കും. മകന് ഇപ്പോൾ 11 വയസ്സായിട്ടുണ്ട്. പക്ഷേ രണ്ടര വയസ്സുവരെ മാത്രമാണു ഞാൻ അവനെ കണ്ടിട്ടുള്ളത്.’’– ധവാൻ പ്രതികരിച്ചു. 2011 ലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരാകുന്നത്. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

11 വർഷം നീണ്ട വിവാഹ ജീവിതത്തിൽ ധവാൻ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി ഡല്‍ഹി കോടതി വിലയിരുത്തിയിരുന്നു. ധവാന്റെ ആരോപണങ്ങൾ കോടതിയിൽ നേരിടാനോ, പ്രതിരോധിക്കാനോ അയേഷ തയാറായില്ലെന്നു വ്യക്തമാക്കിയാണ് താരത്തിന് വിവാഹമോചനം അനുവദിച്ചത്.

English Summary:

Blocked from speaking to my son, haven't seen him in 2 years: Dhawan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com