ADVERTISEMENT

നാഗ്പൂർ∙ രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈയ്ക്കെതിരെ വിദർഭ കരുത്താർജിക്കുന്നു. മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിദർഭയ്ക്ക് 260 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിങ്സിൽ 53 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് വിദർഭയുള്ളത്. യാഷ് റാത്തോഡും (101 പന്തിൽ 59), അക്ഷയ് വഡ്‍കറുമാണു (102 പന്തിൽ 31) പുറത്താകാതെ നിൽക്കുന്നത്. അഥര്‍വ ടൈഡെ (പൂജ്യം), ധ്രുവ് ഷോറെ (63 പന്തിൽ 13), ഡാനിഷ് മലേവർ (36 പന്തിൽ 29), കരുൺ നായർ (17 പന്തിൽ ഒൻപത്) എന്നിങ്ങനെയാണു പുറത്തായ വിദർഭ താരങ്ങളുടെ സ്കോറുകൾ.

സൂപ്പർതാരങ്ങളെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ വൻ തിരിച്ചടി നേരിട്ട നിലവിലെ ചാംപ്യൻമാരായ മുംബൈ, രഞ്ജി ട്രോഫി സെമിഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ വിദർഭയ്‌ക്കെതിരെ 113 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 383 റൺസ് പിന്തുടർന്ന് ബാറ്റു ചെയ്ത മുംബൈ, 92 ഓവറിൽ 270 റൺസിന് ഓൾഔട്ടായി. സെഞ്ചറി നേടിയ ഓപ്പണർ ആകാശ് ആനന്ദാണ് അവരുടെ ടോപ് സ്കോറർ. ആനന്ദ് 256 പന്തിൽ 11 ഫോറുകൾ സഹിതം 106 റണ്‍സെടുത്ത് പുറത്തായി. ഇതോടെ, ഇത്തവണ മുംബൈയ്‌ക്ക് രഞ്ജി ട്രോഫി ഫൈനൽ കളിക്കണമെങ്കിൽ മത്സരം ജയിച്ചേ തീരൂ. സമനിലയാണ് ഫലമെങ്കിൽ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ഫൈനലിലേക്ക് മുന്നേറും.

ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച മുംബൈ, വാലറ്റത്തിന്റെ പിന്തുണയോടെ പരമാവധി പൊരുതി നോക്കിയതാണ്. 67 റൺസുമായി ക്രീസിലുണ്ടായിരുന്ന ഓപ്പണർ ആകാശ് ആനന്ദ് സെഞ്ചറി നേടിയതിൽ ഒതുങ്ങുന്നു മുംബൈയുടെ ആനന്ദം. 256 പന്തിൽ 11 ഫോറുകൾ സഹിതമാണ് ആകാശ് സെഞ്ചറി പൂർത്തിയാക്കിയത്. എട്ടാം വിക്കറ്റിൽ തനുഷ് കൊട്ടിയനൊപ്പം 69 റൺസ് കൂട്ടുകെട്ട് തീർക്കാനും ആനന്ദിനായി. കൊട്ടിയൻ 75 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്ത് പുറത്തായി. മോഹിത് അവാസ്തിയാണ് (37 പന്തിൽ 10) പുറത്തായ മറ്റൊരു താരം. റോയ്സ്റ്റൺ ഡയസ് 13 പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

30 ഓവറിൽ 55 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത പാർഥ് രേഖഡെയുടെ നേതൃത്വത്തിലണ് വിദർഭ മുംബൈയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. യഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദർശൻ നാൽകണ്ഡെ, നചികേത് ഭൂട്ടെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

∙ ‘പ്രമുഖർ’ നിരാശപ്പെടുത്തി!

‌നേരത്തെ, ഒരിക്കൽക്കൂടി മുംബൈയുടെ രക്ഷക വേഷം അണിയാനുള്ള ഷാർദുൽ താക്കൂറിന്റെ ശ്രമങ്ങൾ തകർത്തുകൊണ്ടാണ് വിദർഭ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്. രഞ്ജി ട്രോഫി സെമിയിൽ ആറിന് 118 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, ഏഴാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി രക്ഷപ്പെടുത്താനുള്ള താക്കൂറിന്റെ ശ്രമം വിദർഭ തകർത്തതോടെയാണ് രണ്ടാം ദിനം കളി നിർത്തുമ്പോൾ മുംബൈ 59 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലായത്. ഓപ്പണർ ആകാശ് ആനന്ദ് 67 റൺസോടെയും തനുഷ് കൊട്ടിയൻ അഞ്ച് റൺസോടെയും ക്രീസിലുണ്ട്.

ആക്രമണം വിദർഭ ക്യാംപിലേക്ക് നയിച്ച ഷാർദുൽ താക്കൂർ 41 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് പുറത്തായി. ആറിന് 118 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, ഏഴാം വിക്കറ്റിൽ ആകാശ് ആനന്ദിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ച താക്കൂറിനെ വിദർഭ നിരയിലെ മറ്റൊരു താക്കൂർ (യഷ്) പുറത്താക്കി.

നേരത്തെ, കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ വിദർഭയെ തകർപ്പൻ ബോളിങ് പ്രകടനവുമായി 383 റൺസിൽ ഒതുക്കിയ മുംബൈ തൊട്ടുപിന്നാലെ വൻ ബാറ്റിങ് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 118 റൺസ് എടുക്കുന്നതിനിടെ മുംബൈയ്‌ക്ക് നഷ്ടമയാത് ആറു വിക്കറ്റുകൾ. ഒരു ഘട്ടത്തിൽ രണ്ടിന് 113 റൺസ് എന്ന നിലയിൽ നിന്ന മുംബൈയാണ്, വെറും അഞ്ച്  റൺസ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ കൂടി നഷ്ടമാക്കി തകർച്ചയിലേക്ക് വീണത്. ഇന്ത്യൻ ടീമംഗങ്ങളായ അജിൻക്യ രഹാനെ (24 പന്തിൽ 18), ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (രണ്ടു പന്തിൽ പൂജ്യം), ബോളിങ്ങിൽ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ശിവം ദുബെ (രണ്ടു പന്തിൽ പൂജ്യം) തുടങ്ങിയവർ നിരാശപ്പെടുത്തിയതോടെയാണ് മുംബൈ വൻ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ചത്.

മുംബൈ നിരയിൽ സിദ്ധേഷ് ലാഡ് 92 പന്തിൽ നാലു ഫോറുകൾ സഹിതം 35 റൺസെടുത്ത് പുറത്തായി. ഓപ്പണർ ആയുഷ് മാത്രെ (16 പന്തിൽ ഒൻപത്) ആണ് പുറത്തായ മറ്റൊരു താരം. സ്കോർ ബോർഡിൽ 18 റൺസ് മാത്രമുള്ളപ്പോൾ മാത്രെയെ നഷ്ടമായ മുംബൈയ്ക്കായി രണ്ടാം വിക്കറ്റിൽ ആനന്ദ് – ലാഡ് സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് രക്ഷകരായത്. എന്നാൽ, സ്കോർ 113ൽ നിൽക്കെ വെറും 5 റൺസിന്റെ ഇടവേളയിൽ നാലു വിക്കറ്റ് നഷ്ടമാക്കി മുംബൈ വീണ്ടും തകർന്നു. വിദർഭയ്ക്കായി പാർഥ് രേഘാഡെ 11 ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദർശൻ നാൽകണ്ഡെ, യഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

English Summary:

Vidarbha vs Mumbai, Ranji Trophy 2024-25 Semi Final, Day 3 - Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com