അതിവേഗം 200 വിക്കറ്റ് നേടുന്ന ഇന്ത്യൻ പേസർ; റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുഹമ്മദ് ഷമി

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലദേശിനെതിരായ തകർപ്പൻ പ്രകടനത്തോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മത്സരത്തിൽ പത്തോവറുകൾ പന്തെറിഞ്ഞ ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബംഗ്ലദേശിനായി സെഞ്ചറി നേടിയ തൗഹിദ് ഹൃദോയുടെ വിക്കറ്റടക്കം വീഴ്ത്തിയ ഷമി, ചാംപ്യൻസ് ട്രോഫിയിലും ഏകദിന ലോകകപ്പിലും അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസറായി.
ഏകദിന ക്രിക്കറ്റിൽ 104 ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള മുഹമ്മദ് ഷമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ബംഗ്ലദേശിനെതിരെയുള്ളത്. ഏകദിനത്തിൽ ഷമിയുടെ പേരിൽ 10 നാലു വിക്കറ്റ് പ്രകടനങ്ങളുമുണ്ട്. ബംഗ്ലദേശിനെതിരായ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 200 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമായി ഷമി മാറി. 104 മത്സരങ്ങളിൽനിന്ന് നേട്ടത്തിലെത്തിയ ഷമി അജിത് അഗാർക്കറുടെ റെക്കോർഡാണു പഴങ്കഥയാക്കിയത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ടറായ അഗാർക്കർ 133 ഏകദിന മത്സരങ്ങളിൽനിന്നാണ് 200 വിക്കറ്റിലെത്തിയത്.
പരുക്കു കാരണം ക്രിക്കറ്റിൽനിന്ന് ഏറെക്കാലം വിട്ടുനിന്ന ഷമി ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജേക്കർ അലിയെ പുറത്താക്കിയായിരുന്നു 200 വിക്കറ്റ് നേട്ടത്തിലെത്തിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വേഗതയേറിയ രണ്ടാമത്തെ 200 വിക്കറ്റ് പ്രകടനമാണിത്. ഓസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാർക്ക് 102 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് തികച്ചിട്ടുണ്ട്. എന്നാൽ സ്റ്റാർക്കിന് 5240 പന്തുകൾ വേണ്ടി വന്നു ഈ നേട്ടത്തിലെത്താൻ. ഷമിയാകട്ടെ 5126 പന്തുകളിൽ 200 കടന്നു. ഏകദിനത്തിൽ 200 വിക്കറ്റ് നേട്ടം പിന്നിടുന്ന എട്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് മുഹമ്മദ് ഷമി.