ADVERTISEMENT

മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പ്രകടനം മോശമായതിന് പാക്കിസ്ഥാൻ ടീമംഗങ്ങളെ രൂക്ഷമായി പരിഹസിച്ച മുൻ ക്യാപ്റ്റൻ വസിം അക്രം ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനവുമായി ഇന്ത്യയുടെ മുൻ താരം യോഗ്‌രാജ് സിങ്. ടീമംഗങ്ങളെ വെറുതെ കുറ്റപ്പെടുത്താതെ ഏതെങ്കിലും വിധത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റിനെ രക്ഷപ്പെടുത്താനാണ് വസിം അക്രം ഉൾപ്പെടെയുള്ളവർ ശ്രമിക്കേണ്ടതെന്ന്, യുവരാജ് സിങ്ങിന്റെ പിതാവു കൂടിയായ യോഗ്‍രാജ് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കാൻ താൻ തയാറാണെന്നും ഒരു വർഷത്തിനുള്ളിൽ നല്ലൊരു ടീമിനെ വാർത്തെടുക്കാനാകുമെന്നും യോഗ്‍രാജ് അവകാശപ്പെട്ടു.

‘‘കമന്ററി പറഞ്ഞ് വസിം അക്രം പണമുണ്ടാക്കുകയാണ്. ഈ കളിക്കാരെ വെറുതെ കുറ്റപ്പെടുത്താതെ സ്വന്തം രാജ്യത്തേക്ക് മടങ്ങിച്ചെന്ന് അവർക്കായി നല്ല ക്യാംപുകൾ സംഘടിപ്പിക്കൂ. ആർക്കാണ് അടുത്ത ലോകകപ്പിൽ കിരീടം നേടാൻ പാക്കിസ്ഥാൻ ടീമിനെ സഹായിക്കാനാകുക എന്ന് കാണാൻ എനിക്കു താൽപര്യമുണ്ട്. അതു നടക്കുന്നില്ലെങ്കിൽ രാജിവച്ചോളൂ. പാക്കിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ തയാറാണ്. ഒരു വർഷത്തിനുള്ളിൽ നല്ലൊരു ടീമിനെ വാർത്തെടുത്തു തരാം’ – യോഗ‌്‌രാജ് സിങ് പറഞ്ഞു.

‘ഇതിനെല്ലാം ആധാരം നമ്മുടെ താൽപര്യവും ആവേശവുമാണ്. നിലവിൽ ക്രിക്കറ്റ് അക്കാദമിയിൽ ഞാൻ ഒരു ദിവസം മാത്രം 12 മണിക്കൂറിലധികമാണ് ചെലവഴിക്കുന്നത്. സ്വന്തം രാജ്യത്തിനായി അവസാന തുള്ളി വിയർപ്പു വരെ ചിന്താൻ തയാറാണെങ്കിൽ അതിന്റെ ഫലം തീർച്ചയായും ലഭിക്കും’ – യോഗ്‌രാജ് പറഞ്ഞു.

പാക്കിസ്ഥാൻ ടീം ചാംപ്യൻസ് ട്രോഫിയിൽനിന്ന് സെമി കാണാതെ പുറത്തായതിനു പിന്നാലെ താരങ്ങൾക്കെതിരെ വസിം അക്രം ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശുഭ്മൻ ഗില്ലിന്റെ വിക്കറ്റെടുത്ത ശേഷം പരിഹാസ്യകരമായ രീതിയിൽ ആഘോഷം നടത്തിയ സ്പിന്നർ അബ്‌‌റാർ അഹമ്മദിനെ പ്രധാനമായും ഉന്നമിട്ടായിരുന്നു വസിം അക്രത്തിന്റെ വിമർശനം.

‘‘ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ആ പന്ത് വളരെ മികച്ചതായിരുന്നു. അത് എനിക്ക് വളരെയധികം ഇഷ്ടമായി. പക്ഷേ ഗില്ലിനെ പുറത്താക്കിയ ശേഷമുള്ള ആഘോഷം ഒട്ടും നല്ലതായി തോന്നിയില്ല. എല്ലാറ്റിനും ഒരു സമയമുണ്ട്. ടീം വിജയത്തിലേക്കു നീങ്ങുമ്പോഴാണെങ്കിൽ നിങ്ങൾക്കത് ധൈര്യമായി ആഘോഷിക്കാം. ടീം വിജയവഴി കാണാതെ ഉഴറി നിൽക്കുന്ന സമയമാണെങ്കിൽ വിക്കറ്റ് ലഭിച്ചാലും കുറച്ചുകൂടി എളിമ കാണിക്കുക. അത് ഇവിടെ സംഭവിച്ചില്ല. ടീം പരാജയത്തിലേക്കു പോകുന്നതിനിടെ ഒരു വിക്കറ്റ് വീഴ്ത്തിയതിനാണോ 5 വിക്കറ്റ് തികച്ചതു പോലുള്ള ആഘോഷം? ഇക്കാര്യം അബ്‌റാറിനു പറഞ്ഞുകൊടുക്കാനും ആരുമില്ല. ആ ആഘോഷമാണ് എല്ലാം നശിപ്പിച്ചത്.’ – അക്രം പറഞ്ഞു.

English Summary:

Former India Cricketer Offers To Coach Pakistan, Criticises Wasim Akram For Mocking Players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com