ADVERTISEMENT

പരാജയ ഭീതിയില്ലാത്തവരെ തോൽപിക്കാൻ പാടാണ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. എതിരു നിൽക്കുന്നത് ആരായാലും ഒട്ടും ഭയമില്ലാതെ ഒന്നിച്ചു പോരാടും. ട്വന്റി20 മത്സരങ്ങളിൽ തുടങ്ങിയ ശീലം ഇപ്പോൾ ഏകദിന ക്രിക്കറ്റിലും തുടരുകയാണ് അഫ്ഗാൻ ടീം. ചാംപ്യൻസ് ട്രോഫിയിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ 8 റൺസ് വിജയത്തെ അട്ടിമറി എന്നൊന്നും വിളിച്ചുകൂടാ. ക്രിക്കറ്റിലെ ചെറുമീനുകൾ എന്ന വല പൊട്ടിച്ചെറിഞ്ഞ് ആരെയും വെല്ലുവിളിക്കാൻ ശേഷിയുള്ള കരുത്തരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. അഫ്ഗാന്റെ അടുത്ത മത്സരം ഇന്ന് ഓസ്ട്രേലിയയോടാണ്. ജയിച്ചാൽ ടീം സെമിയിലെത്തും.

മാനസികമായി ശക്തരായ, ലോകം മുഴുവൻ ട്വന്റി20 ക്രിക്കറ്റ് കളിച്ച് പരിചയസമ്പത്തു നേടിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് അഫ്‌ഗാൻ ടീമിന്റെ ശക്തി. അവരുടെ നിത്യഹരിത നായകനാണ് നാൽപതുകാരനായ ഓൾറൗണ്ടർ മുഹമ്മദ് നബി. ലോകക്രിക്കറ്റിൽ അഫ്‌ഗാനിസ്ഥാന്റെ പതാക പാറിത്തുടങ്ങുമ്പോൾ മുതൽ നബിയുടെ പേരുണ്ട്. സ്പിൻ മാന്ത്രികൻ റാഷിദ് ഖാനും നൂർ അഹമ്മദും ഫസൽഹഖ് ഫറൂഖിയുമെല്ലാം ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പതിവു മുഖങ്ങൾ. കളിയുടെ എല്ലാ സമ്മർദ സാഹചര്യങ്ങളിലും പയറ്റിത്തെളിഞ്ഞവർ.

കൂറ്റനടിക്കാരൻ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് മുൻനിര ടീമുകളോട് കിടപിടിക്കും. കഴിഞ്ഞ കളിയിൽ 31 പന്തിൽ 41 റൺസടിച്ച അസ്മത്തുല്ല ഒമർസായി ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ്കൂടി വീഴ്ത്തി താനൊരു ലക്ഷണമൊത്ത ഓൾറൗണ്ടറാണെന്നു തെളിയിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 3ന് 39 എന്ന നിലയിൽ പതറിയപ്പോൾ മികച്ച രണ്ടു കൂട്ടുകെട്ടുകളിലൂടെയാണ് അഫ്‌ഗാനിസ്ഥാൻ തിരിച്ചുവന്നത്. അവസാന 10 ഓവറിൽ അടിച്ചെടുത്തത് 113 റൺസ്.

അഫ്‌ഗാനിസ്ഥാൻ ടീമിലെ ആദ്യ തലമുറക്കാരനാണ് നബിയെങ്കിൽ പുതുതലമുറയും സേഫാണെന്ന സൂചന നൽകുകയാണ് ഇബ്രാഹിം സദ്രാൻ എന്ന ഇരുപത്തിമൂന്നുകാരൻ. ഇംഗ്ലണ്ടിനെതിരെ 146 പന്തിൽനിന്ന് 6 സിക്സറുകളും 12 ഫോറുമടിച്ചാണ് സദ്രാൻ 177 റൺസ് നേടിയത്.

റാഷിദ് ഖാന്റെ പിൻഗാമിയായി മാറുന്ന നൂർ അഹമ്മദിനു പ്രായം 20. ഗുർബാസിന് 23 വയസ്സ്. മുൻ ഇംഗ്ലിഷ് താരം ജൊനാഥൻ ട്രോട്ടിന്റെ പരിശീലനം കൂടിയാകുമ്പോൾ അഫ്‌ഗാനിസ്ഥാൻ ആരെയും വീഴ്ത്തുന്ന ഒരു ടീമായി മാറുന്നു.

ചെറിയ തുടക്കം; വലിയ കുതിപ്പ്

നാട്ടിലെ അരക്ഷിതമായ സാഹചര്യങ്ങളെ മറക്കാനുള്ള മരുന്നാണ് അഫ്‌ഗാനികൾക്ക് ക്രിക്കറ്റ്. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം അഫ്ഗാൻ തെരുവുകളിൽ വൻ ആഘോഷത്തിനു വഴിയൊരുക്കിയത്. 2001ൽ മാത്രം ഐസിസി അഫിലിയേറ്റ് അംഗത്വം നേടിയ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് വളർച്ച അതിവേഗമായിരുന്നു.

English Summary:

Afghanistan Eyes Semi-Finals: Crucial match against Australia today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com