ADVERTISEMENT

ലഹോർ∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായതിനു പിന്നാലെ, ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ മാത്രമായി നടത്തുന്നതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ പങ്കുവച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. സെമിഫൈനലിൽ ഇന്ത്യയെ നേരിടേണ്ടിവരിക ദക്ഷിണാഫ്രിക്കയാണോ ഓസ്ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ, ഇരു ടീമുകളും പാക്കിസ്ഥാനിൽനിന്ന് ദുബായിലേക്ക് പറക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഡേവിഡ് മില്ലറിന്റെ വിമർശനം. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം, രാവിലെ 7.30ന് തിരികെ പാക്കിസ്ഥാനിലേക്ക് പറക്കേണ്ടി വന്നതായി മില്ലർ ചൂണ്ടിക്കാട്ടി. മടുപ്പുമാറ്റാൻ ആവശ്യത്തിന് സമയം ലഭിച്ചെങ്കിലും, ഇത് ശരിയായ രീതിയില്ലെന്ന് മില്ലർ വിമർശിച്ചു. ഫൈനലിൽ തന്റെ പിന്തുണ ന്യൂസീലൻഡിനാണെന്നും മില്ലർ വ്യക്തമാക്കി.

ദുബായിൽ നടന്ന ഇന്ത്യ–ന്യൂസീലൻഡ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിക്കുന്നവർക്ക് രണ്ടാമത്തെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയും, തോൽക്കുന്നവർക്ക് രണ്ടാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും എതിരാളികളായി വരുന്ന രീതിയിലായിരുന്നു മത്സരക്രമം. ഇന്ത്യ ന്യൂസീലൻഡ് മത്സരത്തിനു ശേഷം സെമിഫൈനലിനായി ഒറ്റ ദിവസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ദക്ഷിണാഫ്രിക്കയേയും ഓസ്ട്രേലിയയേയും ഐസിസി ദുബായിൽ എത്തിക്കുകയായിരുന്നു. രണ്ടാം സെമിഫൈനലിന് ഒരു ദിവസത്തെ കൂടി ഇടവേളയുള്ളതിനാൽ, ലഹോറിൽ സെമി കളിക്കുന്ന ടീമിനെ തൊട്ടടുത്ത ദിവസം പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്‌ക്കാനായിരുന്നു തീരുമാനം.

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ കീഴക്കിയതോടെ, ഒരു ദിവസത്തിനു ശേഷം അതേ വേദിയിൽ നിശ്ചയിച്ചിരുന്ന ഒന്നാം സെമിയിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികളായി വന്നത്. ഇതോടെ, തലേന്ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീം തൊട്ടടുത്ത ദിവസം രാവിലെ രണ്ടാം സെമിക്കായി പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകേണ്ടി വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മില്ലർ വിമർശനം ഉന്നയിച്ചത്.

‘‘സത്യത്തിൽ ഒന്നേമുക്കൂൽ മണിക്കൂറിന്റെ യാത്രാദൂരമേ പാക്കിസ്ഥാനിൽനിന്ന് ദുബായിലേക്കുള്ളൂ. എങ്കിൽപ്പോലും അത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് ശരിയായ രീതിയല്ല എന്നാണ് എന്റെ അഭിപ്രായം. അന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം ഞങ്ങൾ ദുബായിലേക്ക് പോകേണ്ടി വന്നു. വൈകിട്ട് 4ന് അവിടെയെത്തിയ ഞങ്ങൾ, ഇന്ത്യ–ന്യൂസീലൻഡ് മത്സരം പൂർത്തിയായതിനു പിന്നാലെ രാവിലെ 7.30ന് പാക്കിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്നു. അത് അത്ര നല്ല രീതിയായി തോന്നിയില്ല. അഞ്ച് മണിക്കൂർ യാത്ര ചെയ്ത് മടുപ്പോടെ വന്ന് കളിക്കേണ്ടി വന്നുവെന്നല്ല പറയുന്നത്. മടുപ്പ് മാറ്റാൻ ഞങ്ങൾക്ക് ഇഷ്ടം പോലെ സമയം കിട്ടി എന്നതും സത്യമാണ്. പക്ഷേ, ഇത്തരമൊരു സാഹചര്യമുണ്ടാകാൻ പാടില്ലായിരുന്നു’ – മില്ലർ പറഞ്ഞു.

∙ മില്ലറുടെ പോരാട്ടം വിഫലം

നേരത്തേ,  സൂപ്പർതാരം കെയ്ൻ വില്യംസന്റെയും ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെയും സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡ് ഉയർത്തിയ റൺമലയ്‌ക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ ഡേവിഡ് മില്ലറിനും രക്ഷിക്കാനാകാതെ പോയതോടെയാണ് ഒരിക്കൽക്കൂടി സെമിഫൈനൽ കടമ്പയിൽത്തട്ടി ദക്ഷിണാഫ്രിക്ക വീണത്. തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആത്മവിശ്വാസത്തോടെ തകർത്തടിച്ച് ഇന്നിങ്സിലെ അവസാന പന്തിൽ സെഞ്ചറി പൂർത്തിയാക്കി ഡേവിഡ് മില്ലർ തിളങ്ങിയെങ്കിലും, ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്താണ് ന്യൂസീലൻഡ് ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയത്. മില്ലറിനൊപ്പം സമാനമായ ചങ്കുറപ്പോടെ പൊരുതാൻ ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റാർക്കും സാധിക്കാതെ പോയതാണ് അവർക്ക് വിനയായത്.

സെമിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 312 റൺസിൽ അവസാനിച്ചു. 67 പന്തിൽ 10 ഫോറും നാലു സിക്സും സഹിതമാണ് മില്ലർ 100 റൺസെടുത്തത്. കൈൽ ജെയ്മിസൻ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ഡബിളെടുത്താണ് മില്ലർ സെഞ്ചറി പൂർത്തിയാക്കിയത്. പിരിയാത്ത പത്താം വിക്കറ്റിൽ ലുങ്കി എൻഗിഡിക്കൊപ്പം 27 പന്തിൽ 56 റൺസ് അടിച്ചുകൂട്ടിയാണ് മില്ലർ ദക്ഷിണാഫ്രിക്കയുടെ തോൽവിഭാരം കുറച്ചത്. ഇതിൽ എൻഗിഡിയുടെ സംഭാവന ഒറ്റ റൺ മാത്രം.

English Summary:

David Miller pummels ICC over scheduling row; backs NZ to beat India

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com