‘എല്ലാ മത്സരങ്ങളും ദുബായിലായതിന്റെ ഗുണം ഇന്ത്യയ്ക്ക് കിട്ടുന്നുണ്ട്’: രോഹിത്തിനും ഗംഭീറിനും വിരുദ്ധ നിലപാട് പരസ്യമാക്കി ഷമി

Mail This Article
ദുബായ്∙ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽത്തന്നെ നടത്തുന്നതുകൊണ്ട് ടീമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും ആവർത്തിക്കുന്നതിനിടെ, തികച്ചും വിരുദ്ധ നിലപാടുമായി ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷമി. ഒറ്റ സ്ഥലത്ത് താമസിച്ച് എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കാൻ അവസരം ലഭിക്കുന്നത് തീർച്ചയായും ഇന്ത്യൻ ടീമിന് ഗുണകരമാണെന്ന് ഷമി തുറന്നടിച്ചു.
‘‘എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കാൻ അവസരം ലഭിക്കുന്നത് തീർച്ചയായും ഞങ്ങൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. സ്റ്റേഡിയത്തിലെ സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും ഞങ്ങൾക്കു മുൻകൂട്ടി മനസ്സിലാക്കാനാകും’ – ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നതിനു പിന്നാലെയാണ് ഷമിയുടെ തുറന്നുപറച്ചിൽ. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പൂർണമായും ദുബായിൽ നടത്തുന്നത് അവർക്ക് മുൻതൂക്കം നൽകുന്നുണ്ടെന്ന് മറ്റു ടീമുകൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ്, ഷമിയുടെ പരാമർശമെന്നതും ശ്രദ്ധേയം.
അതേസമയം, മത്സരങ്ങൾ ഒരേവേദിയിൽ നടത്തുന്നത് ഒരു തരത്തിലും ഇന്ത്യൻ ടീമിന് ഗുണകരമാകുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് രോഹിത് ശർമയും ഗൗതം ഗംഭീറും മുൻപ് വിശദീകരിച്ചത്. ‘‘ഇത് ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ല. ഇത് ദുബായിയാണ്. ഈ വേദിയിൽ ഞങ്ങൾ അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചും ദുബായിലെ പിച്ച് പുതിയതാണ്’ – ഇതായിരുന്നു രോഹിത് ശർമയുടെ വാക്കുകൾ.
സമാനമായ നിലപാടാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും സ്വീകരിച്ചത്. ‘‘മറ്റേതൊരു ടീമിനെയും പോലെ ഞങ്ങൾക്കും ദുബായ് ഒരു നിഷ്പക്ഷ വേദിയാണ്. ഏറ്റവും ഒടുവിൽ എന്നാണ് ഇവിടെ കളിച്ചതെന്നുപോലും ഞാൻ ഓർക്കുന്നില്ല. ഒരേ വേദിയായതുകൊണ്ട് ഞങ്ങൾ പ്രത്യേകിച്ചൊരു തന്ത്രവും തയാറാക്കിയിട്ടുമില്ല’ – ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ ഗംഭീറിന്റെ പ്രതികരണം.
ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് അനാവശ്യ മുൻതൂക്കം നൽകുന്നതായി ഇംഗ്ലണ്ടിന്റെ മുൻ താരങ്ങളായ നാസർ ഹുസൈനും മൈക്ക് ആതർട്ടനുമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വലിയ ചർച്ചയായി മാറിയതോടെ, ഇന്ത്യൻ ടീമിനെ പ്രതിരോധിച്ച് മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, സൗരവ് ഗാംഗുലി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
ഈ വേദിയിൽ കളിച്ച സെമിയുൾപ്പെടെ നാലു മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ ഈ വേദിയിൽ തോൽപ്പിച്ചിരുന്നു.