11 കോടിക്ക് നിലനിർത്തിയ തീപ്പൊരി ബോളർ കളിക്കില്ല, ലക്നൗവിനൊപ്പം മാർഷുമില്ല; ആർസിബിക്കും ടെൻഷൻ

Mail This Article
കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഒരു മത്സര വിലക്കു നേരിടുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഇത്തവണ ഐപിഎൽ സീസണിലെ ആദ്യ മത്സരം നഷ്ടമാകും. ഹാർദിക്കിനു വിലക്കാണു പ്രശ്നമെങ്കിൽ പരുക്കിനെത്തുടർന്ന് സീസണിലെ ആദ്യ ഘട്ട മത്സരങ്ങൾ നഷ്ടമാകുന്ന താരങ്ങളുമുണ്ട്.
ജസ്പ്രീത് ബുമ്ര
18 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീം നിലനിർത്തിയ ജസ്പ്രീത് ബുമ്രയ്ക്ക് സീസണിൽ ആദ്യ 2 ആഴ്ചയിലെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായി. ഓസ്ട്രേലിയൻ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വർഷം ജനുവരി 5 മുതൽ മത്സരരംഗത്ത് നിന്നു വിട്ടുനിൽക്കുകയാണ്.

ജോഷ് ഹെയ്സൽവുഡ്
ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിന്റെ പരുക്ക് കന്നി കിരീടം മോഹിച്ചെത്തുന്ന ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് തിരിച്ചടിയാണ്. തുടയ്ക്കു പരുക്കേറ്റ് ചാംപ്യൻസ് ട്രോഫിയിൽ നിന്നു വിട്ടുനിന്ന ഹെയ്‌സൽവുഡിന് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല.
മിച്ചൽ മാർഷ്
ഇത്തവണ പരുക്കിന്റെ വെല്ലുവിളി കൂടുതൽ നേരിടുന്ന ടീമുകളിലൊന്നാണ് ലക്നൗ സൂപ്പർ ജയന്റ്സ്. ലേലത്തിൽ 3.4 കോടി രൂപയ്ക്ക് ഓസ്ട്രേലിയൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മിച്ചൽ മാർഷിനെ സ്വന്തമാക്കിയെങ്കിലും പരുക്കിന്റെ പിടിയിലായ മാർഷ് ഒരു മത്സരമെങ്കിലും കളിക്കുമോയെന്ന് ഉറപ്പില്ല.

മായങ്ക് യാദവ്
അതിവേഗ പന്തുകൾകൊണ്ട് കഴിഞ്ഞ ഐപിഎൽ സീസണിൽ വിസ്മയം തീർത്ത ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവിനും സീസണിലെ ആദ്യഘട്ടം നഷ്ടമാകും. പരുക്കേറ്റ് മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന മായങ്ക്, ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിക്കവറി ട്രെയ്നിങ്ങിലാണ്. 11 കോടിക്കാണ് മായങ്കിനെ ലക്നൗ നിലനിർത്തിയത്.