‘ഇളക്കം തട്ടിയ’ ടെസ്റ്റ് ക്യാപ്റ്റന്റെ കസേരയും ഒന്നുകൂടി ഉറപ്പിച്ച് ചാംപ്യൻസ് ട്രോഫി വിജയം; എല്ലാവരും ഒന്നിച്ചു, ഇംഗ്ലണ്ടിലും രോഹിത് നയിക്കും!

Mail This Article
മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാട്ടിൽ പിണഞ്ഞ സമ്പൂർണ തോൽവിയും, ബോർഡർ – ഗാവസ്കർ ട്രോഫിയിൽ 10 വർഷത്തിനു ശേഷം പരമ്പര കൈവിട്ടതും തൽക്കാലം മറക്കാം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ ഇനിയുണ്ടാകില്ലെന്ന് ഉറപ്പിച്ചവർക്ക്, ആ ഉറപ്പിൽനിന്ന് തൽക്കാലം പിൻമാറാം. ഇന്ത്യയ്‌ക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്ന ക്യാപ്റ്റനെ മാറ്റേണ്ടതില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചതോടെ, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യ നടത്തുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമ ക്യാപ്റ്റനായി തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്ന ക്യാപ്റ്റനെന്ന പരിഗണനയിലാണ്, രോഹിത്തിനെ മാറ്റേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്.
ന്യൂസീലൻഡിനെതിരായ തോൽവിക്കു പിന്നാലെ ഓസ്ട്രേലിയയിലും പരമ്പര കൈവിട്ടതോടെ, രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് നീക്കാൻ സിലക്ടർമാരും ബിസിസിഐയും തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിത്തിന്റെ മോശം ഫോമും കൂടിയായതോടെ റിപ്പോർട്ടുകൾക്ക് കൂടുതൽ ബലം ലഭിച്ചു. ഇതിനിടെയാണ്, ചാംപ്യൻസ് ട്രോഫി വിജയത്തിന്റെ ബലത്തിൽ രോഹിത് നായകസ്ഥാനത്ത് തുടരുമെന്ന റിപ്പോർട്ട്.
വരും പരമ്പരകളിലും ഇന്ത്യയെ നയിക്കാൻ രോഹിത് തന്നെ മതിയെന്ന വികാരമാണ് നിലവിൽ ടീം മാനേജ്മെന്റിനും സിലക്ടർമാർക്കും ബിസിസിഐയ്ക്കും ഉള്ളത്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഉൾപ്പെടെ നേടി ടീമിന് കിരീടം സമ്മാനിച്ച നായകനെ ഈ ഘട്ടത്തിൽ മാറ്റുന്നത് ഉചിതമല്ലെന്ന നിലപാടാണ് എല്ലാവർക്കും.
‘‘ഇപ്പോഴും തന്നേക്കൊണ്ട് സാധിക്കുന്നത് എന്താണെന്ന് ചാംപ്യൻസ് ട്രോഫിയിലൂടെ രോഹിത് തെളിയിച്ചുകഴിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമയേക്കാൾ മികച്ച താരങ്ങളില്ല എന്നാണ് എല്ലാവരും ഒരുപോലെ കരുതുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ തുടരാനുള്ള താൽപര്യം രോഹിത്തും പരസ്യമാക്കിയിട്ടുള്ള സാഹചര്യത്തിൽ അദ്ദേഹം തന്നെ തുടരും’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ന്യൂസീലൻഡിനെ തോൽപ്പിച്ച് ചാംപ്യൻസ് ട്രോഫി നേടിയതിനു തൊട്ടുപിന്നാലെ, വിരമിക്കൽ വാർത്തകൾ തള്ളി രോഹിത് രംഗത്തെത്തിയിരുന്നു. ഭാവി പദ്ധതികളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചില്ലെങ്കിലും, ‘ഭാവികാര്യങ്ങൾ ഭാവിയിൽ’ എന്ന നിലപാടാണ് മാധ്യമപ്രവർത്തകർക്കു മുന്നിൽ രോഹിത് സ്വീകരിച്ചത്. 2027ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനെക്കുറിച്ച് ചോദ്യമുയർന്നപ്പോഴായിരുന്നു രോഹിത്തിന്റെ പ്രതികരണം.
‘‘ഈ ഘട്ടത്തിൽ വളരെ മികച്ച രീതിയിൽ കളിക്കാൻ എനിക്കു കഴിയുന്നുണ്ട്. ഈ ടീമിനൊപ്പം ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാൻ ആസ്വദിക്കുന്നുമുണ്ട്. എന്റെ സാമിപ്യം ഈ ടീമും ആസ്വദിക്കുന്നു. 2027ലെ കാര്യം എനിക്കിപ്പോൾ പറയാനാകില്ല. അത് കുറച്ചധികം ദൂരെയാണല്ലോ. എന്തായാലും ഇപ്പോൾ ഒരു സാധ്യതകളും ഞാൻ നിരാകരിക്കുന്നില്ല’ – രോഹിത് പറഞ്ഞു.