ഇനിയും നീട്ടിക്കൊണ്ടു പോകേണ്ട; ഐപിഎൽ 22ന് തുടങ്ങും, ചെഹൽ – ധനശ്രീ വിവാഹമോചനക്കേസിൽ തീരുമാനം ഇന്നു വേണം: ഹൈക്കോടതി

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിന്റേയും ധനശ്രീ വർമയുടേയും വിവാഹമോചനക്കേസില്‍ നടപടികൾ വേഗത്തിലാക്കി ഇന്നുതന്നെ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശം. വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികളിലെ ആറു മാസ കാലതാമസം ഒഴിവാക്കണമെന്ന് ഹൈക്കോടതി, ഹർജി പരിഗണിക്കുന്ന ബാന്ദ്ര മജിസ്ട്രേറ്റ് കോടതിക്കു നിർദേശം നൽകി. മാർച്ച് 22 മുതൽ ചെഹൽ ഐപിഎലുമായി ബന്ധപ്പെട്ട തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശം.
ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ താരമാണു ചെഹൽ. ആറു മാസത്തെ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും, കുടുംബ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ജസ്റ്റിസ് മാധവ് ജാംധാറിന്റെ ബെഞ്ചാണ് ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചത്. ഫെബ്രുവരിയിലാണ് ചെഹലും ധനശ്രീയും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ആറു മാസക്കാലയളവ് ഒഴിവാക്കണമെന്ന് ആ സമയത്തു തന്നെ ഇരുവരും അഭ്യർഥിച്ചിരുന്നു.
2020 ഡിസംബറിലായിരുന്നു ചെഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു. സെക്ഷൻ 13 ബി (2) പ്രകാരം വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണു പരിഗണിക്കുക. ബന്ധം ഒരുമിക്കുന്നതിനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു നടപടി. എന്നാൽ ചെഹലും ധനശ്രീയും രണ്ടു വർഷത്തിലേറെയായി വേർപിരിഞ്ഞു ജീവിക്കുന്നതിനാല്‍ ഈ രീതിക്ക് ഇളവു നൽകാമെന്ന നിലപാടാണ് ബോംബെ ഹൈക്കോടതി സ്വീകരിച്ചത്.
അതേസമയം എത്ര രൂപയാണ് ചെഹൽ ധനശ്രീക്കു ജീവനാംശമായി നൽകുന്നതെന്ന വിവരവും പുറത്തുവന്നു. 4.75 കോടി രൂപ ധനശ്രീക്കു നൽകാമെന്നാണ് ചെഹൽ അറിയിച്ചിരിക്കുന്നത്. ഇതുവരെ 2.37 കോടി രൂപ കൊടുത്തിട്ടുണ്ട്. ചെഹൽ 60 കോടിയോളം രൂപ ധനശ്രീക്കു നല്‍കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധനശ്രീയുടെ കുടുംബം ഇത്തരം വിവരങ്ങൾ വ്യാജമെന്നു പിന്നീടു പ്രതികരിച്ചു.