ബാബറിന്റെ അർധ സെഞ്ചറിയും രക്ഷിച്ചില്ല, മൂന്നാം ഏകദിനവും തോറ്റു; പാക്കിസ്ഥാന് ‘വൈറ്റ് വാഷ്’ നാണക്കേട്

Mail This Article
മൗണ്ട് മംഗനൂയി∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആശ്വാസ വിജയം തേടിയിറങ്ങിയ പാക്കിസ്ഥാൻ വീണ്ടും തോറ്റു. 43 റൺസ് വിജയമാണ് മൂന്നാം പോരാട്ടത്തിൽ ന്യൂസീലന്‍ഡ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 40 ഓവറിൽ 221 റൺസെടുത്ത് ഓൾഔട്ടായി. വിജയത്തോടെ പരമ്പര 3–0ന് കിവീസ് തൂത്തുവാരി. നേരത്തേ ട്വന്റി20 പരമ്പരയും പാക്കിസ്ഥാനു നഷ്ടമായിരുന്നു.
മോശം കാലാവസ്ഥ കാരണം 42 ഓവറായാണു മത്സരം നടത്തിയത്. മറുപടി ബാറ്റിങ്ങിൽ ബാബർ അസം അർധ സെഞ്ചറി നേടി. 58 പന്തുകൾ നേരിട്ട ബാബർ 50 റൺസെടുത്തു പുറത്തായി. മധ്യനിര താരങ്ങളും തിളങ്ങിയെങ്കിലും വിജയ ലക്ഷ്യത്തിലെത്താൻ പാക്കിസ്ഥാനു സാധിച്ചില്ല. മുഹമ്മദ് റിസ്‍വാൻ (32 പന്തിൽ 37), തയ്യബ് താഹിർ (31 പന്തിൽ 33), അബ്ദുല്ല ഷഫീഖ് (56 പന്തിൽ 33) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാര്‍.
ന്യൂസീലൻഡിനായി പേസർ ബെൻ സിയേഴ്സ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലാകെ 10 വിക്കറ്റുകൾ സ്വന്തമാക്കിയ ബെൻ സിയേഴ്സാണു പരമ്പരയുടെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കിവീസ് 42 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ക്യാപ്റ്റൻ മിച്ചൽ ബ്രേസ്‍വെല്ലും (40 പന്തിൽ 59), ഓപ്പണർ റിസ് മരിയുവും (61 പന്തിൽ 58) അർധ സെഞ്ചറികളുമായി തിളങ്ങി.