ADVERTISEMENT

ബെംഗളൂരു∙ താരലേലത്തിൽ കിട്ടിയിട്ടും കെ.എൽ. രാഹുലിനെ വിളിച്ചെടുക്കാത്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഇപ്പോൾ ഖേദിക്കുന്നുണ്ടാകും. ലക്നൗ സൂപ്പർ ജയന്റ്സിൽനിന്ന് അപമാന ഭാരവുമായി ഇറങ്ങിയ രാഹുൽ സ്വന്തം നാടായ കർണാടകയിൽനിന്നുള്ള പഴയ തട്ടകത്തിലേക്കു മടങ്ങിപ്പോകണമെന്നായിരുന്നു ആഗ്രഹിച്ചത്. ലേലത്തിൽ രാഹുലിനായി പണം മുടക്കാൻ ആർസിബി മടിച്ചപ്പോൾ, ക്യാപ്റ്റൻ മെറ്റീരിയലായി കണ്ട് ഡൽഹിയാണു താരത്തെ വാങ്ങിയത്. അന്നു മുടക്കിയ 14 കോടിക്കുള്ളതാണ് ആർസിബിക്കെതിരായ ഈ വിജയം. 53 പന്തിൽ ആറ് സിക്സറുകളുൾപ്പടെ 93 റൺസുമായി രാഹുൽ പുറത്താകാതെ നിന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനു ആറു വിക്കറ്റ് വിജയം.

ആർസിബി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലേക്ക് 17.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹിയെത്തി. 23 പന്തിൽ 38 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും രാഹുലിനൊപ്പം ‍ഡൽഹിക്കു കരുത്തായി. രാഹുലും സ്റ്റബ്സും ചേർന്ന് അഞ്ചാം വിക്കറ്റിൽ 111 റൺസാണു കൂട്ടിച്ചേർത്തത്. അഞ്ചാം വിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്. യാഷ് ദയാലെറിഞ്ഞ 18–ാം ഓവറിലെ അഞ്ചാം പന്ത് സിക്സർ പറത്തിയാണ് രാഹുൽ ഡൽഹിയെ വിജയത്തിലെത്തിച്ചത്. ഈ ഓവറിൽ മാത്രം ഡൽഹി നേടിയ 23 റൺസിൽ 22 ഉം രാഹുലിന്റെ വകയായിരുന്നു.

തുടർച്ചയായി നാലാം വിജയം നേടിയ ഡൽഹി എട്ടു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. എട്ടു പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് നെറ്റ് റൺറേറ്റിന്റെ കൂടി ബലത്തിലാണ് ഒന്നാം സ്ഥാനത്തു തുടരുന്നത്. ഡൽഹി വച്ചു നീട്ടിയ ക്യാപ്റ്റൻസി വേണ്ടെന്നു വച്ച് വിക്കറ്റ് കീപ്പിങ്ങും ബാറ്റിങ്ങുമായി ‘ഒതുങ്ങിക്കൂടിയ’ കെ.എൽ. രാഹുൽ ക്യാപിറ്റൽസിന്റെ വിജയ നായകനായി. 10 റൺസെടുക്കുന്നതിനിടെ ഡൽഹിയുടെ രണ്ടു ബാറ്റർമാരെ പുറത്താക്കിയ ആർസിബി ബോളർമാർ രാഹുൽ ക്രീസിലെത്തിയതോടെ കളി മറന്നു. ഫാഫ് ഡുപ്ലേസിയെ (രണ്ട് റൺസ്) യാഷ് ദയാലും ജേക് ഫ്രേസർ മഗ്രുക്കിനെ (ഏഴ്) ഭുവനേശ്വർ കുമാറുമാണു പുറത്താക്കിയത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അഭിഷേക് പൊറേൽ ഏഴു റൺസ് മാത്രമെടുത്ത് ഭുവനേശ്വറിനു മുന്നിൽ‍ വീണു.

സ്കോർ 58ൽ‍ നിൽക്കെ ഡൽഹിക്ക് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ നഷ്ടമായി. സുയാഷ് ശർമയുടെ പന്തിൽ ടിം ഡേവിഡ് ക്യാച്ചെടുത്താണു അക്ഷറിനെ പുറത്താക്കിയത്. രാഹുലിനൊപ്പം മധ്യനിരയിൽ ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നതോടെ ഡൽഹിക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 14.1 ഓവറിൽ ‍ഡൽഹി 100 കടന്നു. 37 പന്തുകളിലാണ് രാഹുൽ അർധ സെഞ്ചറി നേടിയത്. തകർത്തടിച്ചതോടെ 13 പന്തുകൾ ബാക്കി നിൽക്കെ ഡൽഹിയെ രാഹുൽ തന്നെ വിജയത്തിലെത്തിച്ചു.

മികച്ച തുടക്കം കളഞ്ഞു കുളിച്ചു, ഒടുവിൽ ടിം ഡേവിഡ് രക്ഷിച്ചു

ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. 17 പന്തില്‍ 37 റൺസെടുത്ത ഫിൽ സോൾട്ടും 20 പന്തിൽ 37 റൺസെടുത്തു പുറത്താകാതെനിന്ന ടിം ഡേവിഡുമാണ് ആർസിബിക്കായി ബാറ്റിങ്ങിൽ തിളങ്ങിയത്. രജത് പാട്ടീദാർ (23 പന്തിൽ 25), വിരാട് കോലി (14 പന്തിൽ 22), ക്രുനാൽ പാണ്ഡ്യ (18 പന്തിൽ 18) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്കു മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിൽ സോൾട്ടും വിരാട് കോലിയും ചേർന്നു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 61 റൺസെടുത്തു. എന്നാൽ പവർപ്ലേ ഓവറുകൾ തീരും മുൻപേ ഫിൽ സോൾട്ടിനെ പുറത്താക്കാൻ ഡൽഹിക്കു സാധിച്ചു. സിംഗിളിനായി ശ്രമിക്കവെ വിരാട് കോലിയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ സോൾട്ട് റൺഔട്ടാകുകയായിരുന്നു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്താൻ ഡൽഹിക്കു സാധിച്ചതോടെ ആർസിബി പ്രതിരോധത്തിലായി.

മധ്യനിരയില്‍ ലിയാം ലിവിങ്സ്റ്റൻ (നാല്), ജിതേഷ് ശർമ (മൂന്ന്) എന്നിവർ പെട്ടെന്നു പുറത്തായതും ആതിഥേയര്‍ക്കു തിരിച്ചടിയായി. അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡാണ് ബെംഗളൂരുവിനെ 150 കടത്തിയത്. ഡൽഹിക്കു വേണ്ടി വിപ്രജ് നിഗവും കുൽദീപ് യാദവും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മുകേഷ് കുമാറിനും മോഹിത് ശർമയ്ക്കും ഓരോ വിക്കറ്റുമുണ്ട്.

English Summary:

Indian Premier League, Royal Challengers Bengaluru vs Delhi Capitals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com