ADVERTISEMENT

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ റിയാൻ പരാഗ് പുറത്തായതിനെച്ചൊല്ലി വിവാദം. രാജസ്ഥാൻ ഇന്നിങ്സിനിടെ ഏഴാം ഓവറിൽ കുൽവന്ത് കെജ്‌രോലിയയുടെ പന്തിലാണ് പരാഗ് പുറത്താകുന്നത്. പന്ത് നേരിടാൻ ശ്രമിച്ച പരാഗിനെ ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ പിടിച്ചെടുക്കുകയായിരുന്നു. ഗുജറാത്ത് താരങ്ങൾ അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് അനുവദിച്ചു. എന്നാൽ ബാറ്റിൽ ‘എഡ്ജ്’ ഇല്ലെന്ന നിലപാടിലായിരുന്നു പരാഗ്.

ഉടൻ തന്നെ പരാഗ് ഡിആര്‍എസിനു പോയെങ്കിലും അനുകൂലമായ തീരുമാനമല്ല ലഭിച്ചത്. പന്ത് കടന്നു പോകുന്ന സമയത്തു തന്നെ ബാറ്റ് പിച്ചിലും തട്ടുന്നുണ്ടെന്നു റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ സ്നീക്കോ മീറ്ററിൽ തെളിയുന്നത് പന്തും ബാറ്റും തമ്മിലുള്ള എഡ്ജ് തന്നെയാണോ എന്നു കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഫീൽഡ് അംപയറുടെ തീരുമാനത്തിൽ നിൽക്കാനായിരുന്നു തേർഡ് അംപയർ നിര്‍ദേശം നൽകിയത്. എന്നാൽ ഔട്ട് അനുവദിച്ചിട്ടും പരാഗ് ഗ്രൗണ്ട് വിടാൻ കൂട്ടാക്കിയില്ല.

പരാഗ് അസ്വസ്ഥനായി അംപയറോടു തർക്കിച്ചെങ്കിലും കാര്യമുണ്ടായില്ല. ഗ്രൗണ്ട് വിടാനായിരുന്നു അംപയർ നൽകിയ നിർദേശം. മത്സരത്തിൽ 14 പന്തുകൾ നേരിട്ട പരാഗ് 26 റണ്‍സുമായാണു മടങ്ങിയത്. കുറച്ചുനേരം കൂടി ഗ്രൗണ്ടിൽ തുടർന്നിരുന്നെങ്കിൽ മത്സരത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ബാറ്ററെയാണ് അംപയർമാരുടെ ആശയക്കുഴപ്പത്തിൽ രാജസ്ഥാനു നഷ്ടമായത്.

മത്സരത്തിൽ 58 റൺസിന്റെ വമ്പൻ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ 159 റൺസ് നേടി രാജസ്ഥാൻ ബാറ്റിങ് അവസാനിപ്പിച്ചു. തുടർച്ചയായ നാലാം വിജയം നേടിയ ഗുജറാത്ത് എട്ടു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്.

English Summary:

Riyan Parag Loses Cool, Argues With On-Field Umpire Over Controversial Dismissal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com