കോലി ഉൾപ്പെടെ അഭിനന്ദിക്കുമ്പോൾ രാഹുലിന്റെ മുഖത്തുനോക്കാതെ ആർസിബി നായകൻ; അവഗണിച്ചതോ അറിയാതെ സംഭവിച്ചതോ? – വിഡിയോ

Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ആവേശം വാനോളമുയർത്തിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനു പിന്നാലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി ആർസിബി നായകൻ രജത് പാട്ടിദാറിന്റെ വിഡിയോ. മത്സരത്തിനുശേഷം ഡൽഹിയുടെ വിജയശിൽപിയായ ‘ലോക്കൽ ബോയ്’ കെ.എൽ. രാഹുലിനെ ആർസിബി സൂപ്പർതാരം വിരാട് കോലി ഉൾപ്പെടെ അഭിനന്ദിക്കുമ്പോൾ, രജത് പാട്ടിദാർ താരത്തെ ഗൗനിക്കാതെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടീമിനെ തോൽവിയിലേക്കു തള്ളിവിട്ടതിന്റെ ‘കലിപ്പി’ലാണ് രജത് പാട്ടിദാർ രാഹുലിനെ അവഗണിച്ചതെന്ന ‘സിദ്ധാന്ത’വുമായി ഒരുവിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ രണ്ട് ഓവറിലധികം ബാക്കിനിൽക്കെയാണ് ഡൽഹി വിജയത്തിലെത്തിയത്. 53 പന്തിൽ ഏഴു ഫോറും ആറു സിക്സും ഹിതം 93 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ. രാഹുലിന്റെ പ്രകടനമാണ് ഡൽഹിക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഇതിനു പിന്നാലെ ഗ്രൗണ്ടിൽ ഇരു ടീമുകളിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം നൽകുന്നതിനിടെയാണ്, രാഹുലിനെ അവഗണിച്ച് രജത് പാട്ടിദാർ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആർസിബി താരങ്ങളായ സുയാഷ് ശർമ, ഭുവനേശ്വർ കുമാർ വിരാട് കോലി, ഫിൽ സോൾട്ട് തുടങ്ങിയവർ രാഹുലിന് ഹസ്തദാനം നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. സോൾട്ടിന് ഹസ്തദാനം നൽകുന്നതിനിടെ രജത് പാട്ടിദാർ അതിവേഗത്തിൽ രാഹുലിനെ ഗൗനിക്കാതെ നടന്നുനീങ്ങുകയായിരുന്നു.
നേരത്തേ, ആദ്യ 3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസുമായി തകർത്തടിച്ച ബെംഗളൂരുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ഓപ്പണർ ഫിൽ സോൾട്ടിന്റെ റണ്ണൗട്ടാണ്. വിക്കറ്റ് നഷ്ടമില്ലാതെ 61 എന്ന സ്കോറിൽ നിൽക്കെയായിരുന്നു നാലാം ഓവറിലെ അവസാന പന്തിൽ പവർ ഹിറ്റർ സോൾട്ട് (17 പന്തിൽ 37) പുറത്തായത്. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ വിരാട് കോലിയെ പുറത്താക്കിയ സ്പിന്നർ വിപ്‍രാജ് നിഗം (14 പന്തിൽ 22) ബെംഗളൂരുവിന് അടുത്ത പ്രഹരമേൽപിച്ചു.
ലിയാം ലിവിങ്സ്റ്റൻ (4), ജിതേഷ് ശർമ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റന‍് രജത് പാട്ടിദാറിനും (23 പന്തിൽ 25) സ്കോറുയർത്താനായില്ല. എട്ടാമനായി ബാറ്റിങ്ങിനെത്തിയ ടിം ഡേവിഡാണ് (20 പന്തിൽ 37*) ഒടുവിൽ രക്ഷയ്ക്കെത്തിയത്. ഭുവനേശ്വർ കുമാറിനെ (1) കൂട്ടുപിടിച്ച് എട്ടാം വിക്കറ്റിൽ 17 പന്തിൽ 38 റൺസ് നേടിയ ഡേവിഡ് ടീം സ്കോർ 150 കടത്തി.
∙ ആ 15 ഓവറുകൾ!
ആദ്യ 3 ഓവറിൽ 53 റൺസ്, അവസാന 2 ഓവറിൽ 36 റൺസ്. അതിനിടയിലെ 15 ഓവറുകളിൽ 74 റൺസ് മാത്രം! വെടിക്കെട്ട് തുടക്കത്തിനും ഉജ്വല ഫിനിഷിങ്ങിനുമിടയിലെ താളം തെറ്റിയ ബാറ്റിങ്ങാണ് ഡൽഹിക്കെതിരായ മത്സരത്തിൽ ബെംഗളൂരുവിനെ തോൽപിച്ചത്. ഈ 15 ഓവറുകൾക്കിടയിൽ ബെംഗളൂരു 7 വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. പവർപ്ലേയിലെ ആദ്യ 4 ഓവറിൽ 62 റൺസ് വഴങ്ങിയ ഡൽഹി ബോളർമാർ തുടർന്നുള്ള 2 ഓവറുകളിൽ ബെംഗളൂരുവിനെ അക്ഷരാർഥത്തിൽ പിടിച്ചുകെട്ടി.
വിരാട് കോലി ക്രീസിലുണ്ടായിട്ടും അഞ്ചാം ഓവറിൽ വിപ്‍രാജ് നിഗത്തിനെതിരെ നേടാനായത് 2 റൺസ്. ആറാം ഓവറിൽ മുകേഷ് കുമാർ ഒരു വിക്കറ്റ് ഉൾപ്പെടെ മെയ്ഡൻ ഓവറും എറിഞ്ഞതോടെ 2ന് 64 എന്ന നിലയിൽ ബെംഗളൂരുവിന്റെ പവർപ്ലേ അവസാനിച്ചു. ആദ്യ 3 ഓവറിൽ ടീം സ്കോർ 50 കടന്ന ബെംഗളൂരുവിന് 100ൽ എത്താൻ 11.4 ഓവർ വരെ കാത്തിരിക്കേണ്ടിവന്നു.