വെറുതെ ക്രീസ് വിട്ട് ബംഗ്ലദേശ് ബാറ്റർ, അവസരമുണ്ടായാലും ബാറ്റു കുത്തില്ല; തോൽക്കാന് വേണ്ടി ‘കളി’- വിഡിയോ

Mail This Article
ധാക്ക∙ ബംഗ്ലദേശിലെ ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ പുറത്താകാനായി സ്വയം ക്രീസിൽനിന്നു പുറത്തിറങ്ങി ബംഗ്ലദേശ് ബാറ്റർമാർ. ടൂർണമെന്റിൽ ഷിൻപുകുർ ക്ലബ്ബും ഗുൽഷൻ ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഷിൻപുകുർ ക്ലബ്ബിന് അവസാന ഏഴോവറുകളിൽ ജയിക്കാൻ ഏഴു റൺസ് മാത്രമാണു വേണ്ടിയിരുന്നത്. കയ്യിലുള്ളത് ഒരു വിക്കറ്റും. ഇങ്ങനെയൊരു സാഹചര്യത്തിൽ ബാറ്ററായ മിന്‍ഹാജുൽ ആബെദിൻ പന്തു നേരിടാനായി ക്രീസിൽനിന്നും ഇറങ്ങുകയും പന്ത് അടിക്കാതിരിക്കുകയും ചെയ്തതാണു സംശയങ്ങൾക്കു വഴി വച്ചത്.
പന്ത് പിടിച്ചെടുത്ത എതിർ ടീം വിക്കറ്റ് കീപ്പർ ബാറ്ററെ സ്റ്റംപ് ചെയ്തപ്പോൾ, ക്രീസിലേക്കു തിരികെയെത്താനോ, ഒന്നു തിരിഞ്ഞുനോക്കാനോ പോലും മിന്‍ഹാജുൽ തയാറായില്ല. കളി തോറ്റതിന്റെ സമ്മർദമൊന്നുമില്ലാതെ കൂളായി നടന്നുപോകുകയാണ് ബംഗ്ലദേശ് ബാറ്റർ ചെയ്തത്. ദൃശ്യങ്ങൾ വൈറലായതോടെ സംഭവം ഒത്തുകളിയാണെന്ന് ആരോപണമുയർന്നു.
ഇതേ മത്സരത്തിൽ മറ്റൊരു ബാറ്ററും സ്റ്റംപ് ചെയ്ത് ഔട്ടാകുന്നുണ്ട്. പന്തടിക്കാൻ ശ്രമിച്ച ശേഷം ക്രീസിൽ ബാറ്റു കുത്താൻ അവസരമുണ്ടായിട്ടും, ബാറ്റർ അതു ചെയ്യാതിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ധാക്ക പ്രീമിയർ ലീഗിൽ ഒത്തുകളി ആരോപണം ഉയരുന്നത് ആദ്യമായല്ല. പാർടെക്സ് സ്പോർടിങ് ക്ലബ്ബിന്റെ പരിശീലകനായ അൻവറുൽ മൊസ്തകിം, ടീമംഗങ്ങൾക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചിരുന്നു. ടീമംഗങ്ങൾ ബോധപൂർവം മോശമായി കളിക്കുന്നെന്നായിരുന്നു പരിശീലകന്റെ പരാതി. ഒത്തുകളി ആരോപണം വ്യാപകമായതോടെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു.