ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപിച്ച് തുടർച്ചയായ നാലാം വിജയം സ്വന്തമാക്കിയിരിക്കുകയാണു ഡൽഹി ക്യാപിറ്റൽസ്. 17.5 ഓവറിൽ ആർസിബി ഉയർത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടപ്പോള്‍ അർധ സെഞ്ചറിയുമായി കെ.എൽ. രാഹുലാണു ഡൽഹിയുടെ വിജയനായകനായത്. 53 പന്തുകൾ നേരിട്ട രാഹുല്‍ 93 റൺസുമായി പുറത്താകാതെനിന്നു. 18–ാം ഓവറിലെ അഞ്ചാം പന്തിൽ ആർസിബി പേസർ യാഷ് ദയാലിന്റെ സിക്സർ പറത്തിയായിരുന്നു രാഹുൽ ഡൽഹിയുടെ വിജയമുറപ്പിച്ചത്. എന്നാൽ അതിനു ശേഷം നടത്തിയ ആഘോഷ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.

കൈകൊണ്ട് നെഞ്ചിൽ അടിച്ചായിരുന്നു രാഹുലിന്റെ വിജയാഘോഷം. പിന്നീട് ‘ഈ ഗ്രൗണ്ട് എന്റേതാണെന്ന്’ രാഹുൽ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വർഷങ്ങളായി കളിച്ചു പരിചയമുള്ള രാഹുൽ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമാണ്. ഐപിഎലിൽ വർഷങ്ങളോളം ആർസിബിക്കു വേണ്ടിയും രാഹുൽ കളിച്ചിട്ടുണ്ട്. രാഹുലിന്റെ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിൽ കളിച്ചിരുന്ന കെ.എൽ. രാഹുൽ മെഗാലേലത്തിനു മുൻപാണു ക്ലബ്ബ് വിട്ടത്. തുടർ തോൽവികൾക്കു പിന്നാലെ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് രാഹുലിനെ അപമാനിച്ചതു വൻ വിവാദമായിരുന്നു. മെഗാലേലത്തിൽ രാഹുലിനെ ആർസിബി വാങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാൽ താരത്തിനായി പണം മുടക്കാൻ ബെംഗളൂരു ഫ്രാഞ്ചൈസി മടിച്ചതോടെ, 14 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് രാഹുലിനെ സ്വന്തമാക്കി. ‍ഡൽഹിയുടെ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്നുവച്ച രാഹുൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലാണു കളിക്കുന്നത്. മൂന്നു മത്സരങ്ങളിൽ ഇറങ്ങിയ രാഹുൽ രണ്ടിലും അർധ സെഞ്ചറി നേടിയാണു ബാറ്റിങ് അവസാനിപ്പിച്ചത്.

English Summary:

This is my ground: KL Rahul's aggressive celebration after DC's win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com