ADVERTISEMENT

ലണ്ടൻ∙ ഐപിഎലിൽനിന്നു പിൻമാറിയതിന്റെ പേരിൽ രണ്ടു വർഷം വിലക്കു ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക്. മെഗാതാരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് വാങ്ങിയ ബ്രൂക്ക്, ടൂർണമെന്റു തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഐപിഎൽ കളിക്കില്ലെന്നറിയിച്ചത്. ദേശീയ ടീമിനായി മത്സരങ്ങൾക്ക് ഒരുങ്ങണം എന്ന ന്യായം പറഞ്ഞാണ് ബ്രൂക്ക് ഐപിഎലിൽനിന്ന് പിൻവാങ്ങിയത്. തൊട്ടുപിന്നാലെ താരത്തിന് രണ്ടു വര്‍ഷത്തെ വിലക്കു കൊണ്ടുവന്നു. തന്നെ വിലക്കിയ കാര്യം ബിസിസിഐ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഹാരി ബ്രൂക്ക് പ്രതികരിച്ചു.

ഐപിഎൽ കളിക്കാത്തതിന്റെ പേരിലുള്ള നടപടി അംഗീകരിക്കുന്നതായും അതു നിയമത്തിലുണ്ടെന്നും ബ്രൂക്ക് പ്രതികരിച്ചു. ‘‘അവർ എന്നെ ഒന്നും അറിയിച്ചിട്ടില്ല. പക്ഷേ വിലക്കുണ്ടെങ്കിൽ അതു തന്നെയാണു ശരി. നിയമത്തിലുള്ള കാര്യങ്ങൾ നടപ്പാക്കുന്നു. പക്ഷേ ഇംഗ്ലണ്ടിനായി കളിക്കുന്നതാണ് എനിക്കു വലിയ കാര്യം. കുറച്ചു പണം നഷ്ടമാകുമായിരിക്കും. പക്ഷേ ഇംഗ്ലണ്ടിനായി ഇറങ്ങാം, അതിനാണ് എന്റെ പരിഗണന. ഇനി അടുത്തൊന്നും ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാൻ ഉദ്ദേശിക്കുന്നില്ല.’’– ബ്രൂക്ക് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

‘‘ഐപിഎൽ വിടുകയെന്നതു തീർച്ചയായും എനിക്ക് എളുപ്പമുള്ളൊരു തീരുമാനമായിരുന്നില്ല. പക്ഷേ എനിക്ക് എന്റെ ജോലി ഭാരം നിയന്ത്രിച്ചേ പറ്റൂ. കഴിഞ്ഞ വർഷം ഞാൻ അത്രയേറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ ഇനി  ഇംഗ്ലണ്ടിൽ ശ്രദ്ധിക്കണം. രാജ്യത്തിനായി എത്ര വേണമെങ്കിലും കളിക്കാൻ തയാറാണ്.’’– ഹാരി ബ്രൂക്ക് പ്രതികരിച്ചു. ലേലത്തിൽ വിറ്റുപോയ ശേഷം വ്യക്തമായ കാരണങ്ങളില്ലാതെ ഐപിഎൽ കളിക്കാതിരിക്കുന്ന താരങ്ങളെ ബിസിസിഐ ശിക്ഷിക്കാൻ തീരുമാനിച്ചിരുന്നു.

കുറഞ്ഞ വില ലഭിച്ചാൽ ഐപിഎൽ കളിക്കാതിരിക്കുന്ന വിദേശ താരങ്ങളെ നിയന്ത്രിക്കാനായിരുന്നു തീരുമാനം. ഐപിഎലിന്റെ പുതിയ സീസണിനു മുൻപ് ഫ്രാഞ്ചൈസികളുടെ നിർദേശ പ്രകാരമാണ് ഐപിഎൽ സംഘാടകർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമുടമ കാവ്യ മാരനാണ് വിദേശ താരങ്ങൾക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ചെലുത്തിയത്.

English Summary:

Losing A Little Money Here And There: Harry Brook on IPL Ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com