പാക്കിസ്ഥാന്റെ ‘ഡയമണ്ട് കാറ്റഗറി’ വിട്ട് മുംബൈ ബെഞ്ച് സ്വീകരിച്ചു; ദക്ഷിണാഫ്രിക്കൻ താരത്തിനെതിരെ നടപടി

Mail This Article
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ കരാർ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാൻ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടര്‍ കോർബിൻ ബോഷിന് ശിക്ഷ വിധിച്ച് പാക്ക് ക്രിക്കറ്റ് ബോർഡ്. താരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽനിന്ന് ഒരു വർഷത്തേക്കു വിലക്കും. പിഎസ്എലിന്റെ ഡ്രാഫ്റ്റിൽ ഡയമണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തി ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയാണ് കോര്‍ബിൻ ബോഷിനെ സ്വന്തമാക്കിയത്.
എന്നാൽ മുംബൈ ഇന്ത്യൻസിന്റെ പേസർ ലിസാഡ് വില്യംസിനു പരുക്കേറ്റത് കോർബിൻ ബോഷിന് ഐപിഎലിലേക്കുള്ള വഴി തുറന്നു. പകരക്കാരൻ താരമാകാനുള്ള അവസരം ലഭിച്ച കോർബിൻ ബോഷ്, ഉടൻ തന്നെ പാക്കിസ്ഥാനിൽനിന്നുള്ള ഓഫർ ഉപേക്ഷിച്ചു മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുകയായിരുന്നു. ശിക്ഷ അംഗീകരിക്കുന്നതായും പാക്കിസ്ഥാനിലെ ആരാധകരോടു ക്ഷമ ചോദിക്കുന്നതായും കോർബിൻ ബോഷ് പ്രതികരിച്ചു.
‘‘പെഷവാർ സൽമി വിട്ടതില്‍ നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു. ഒരു വർഷത്തെ വിലക്കും, പിഴ ചുമത്തിയ നടപടിയും അംഗീകരിക്കുന്നു’’– ബോർഷ് വ്യക്തമാക്കി. മുംബൈ ഇന്ത്യൻസ് ആഗോള ബ്രാൻഡ് ആയതിനാൽ കരിയറിലെ വളർച്ച ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്കു വന്നതെന്നാണു താരത്തിന്റെ നിലപാട്. മുംബൈ ഇന്ത്യൻസിൽ താരത്തിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.