അഭിഷേക് ഈ കുറിപ്പ് പോക്കറ്റിലിട്ട് നടക്കാൻ തുടങ്ങിയിട്ട് 6 മത്സരങ്ങളായി, ഇന്നെങ്കിലും പുറത്തെടുത്തതിൽ സന്തോഷം: ‘ട്രോളി’ ഹെഡ്– വിഡിയോ

Mail This Article
ഹൈദരാബാദ്∙ പഞ്ചാബ് കിങ്സിനെതിരെ സെഞ്ചറിത്തിളക്കം കൈവരിച്ച ഐതിഹാസിക ബാറ്റിങ് പ്രകടനത്തിനു പിന്നാലെ, സഹ ഓപ്പണർ അഭിഷേക് ശർമയെ ‘ട്രോളി’ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡ്. മത്സരത്തിൽ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ ചെറിയ കുറിപ്പ്, കഴിഞ്ഞ ആറു മത്സരങ്ങളായി അദ്ദേഹം പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ഹെഡ് വെളിപ്പെടുത്തി. അത് ഇപ്പോഴെങ്കിലും വെളിച്ചം കണ്ടതിൽ സന്തോഷമുണ്ടെന്നും ഹെഡ് തമാശരൂപേണ പ്രതികരിച്ചു.
മത്സരത്തിൽ തകർത്തടിച്ച് വെറും 40 പന്തുകളിൽനിന്ന് സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ, ‘ഈ ഇന്നിങ്സ് ഓറഞ്ച് ആർമിക്കുവേണ്ടി’ എന്ന് ഇംഗ്ലിഷിലെഴുതിയ ചെറിയൊരു കുറിപ്പ് അഭിഷേക് ശർമ ഉയർത്തിക്കാട്ടിയിരുന്നു. ഇതേക്കുറിച്ചാണ് ട്രാവിസ് ഹെഡിന്റെ പ്രതികരണം.
‘‘ഈ നോട്ട് പോക്കറ്റിലിട്ട് അഭിഷേക് ശർമ നടക്കാൻ തുടങ്ങിയിട്ട് ആറു മത്സരങ്ങളായി. ഇന്നെങ്കിൽ അത് പുറത്തെടുക്കാൻ അവസരം കിട്ടിയതിൽ സന്തോഷം’ – മത്സരശേഷം സംസാരിക്കുമ്പോൾ ട്രാവിസ് ഹെഡിന്റെ വാക്കുകൾ. അഭിഷേക് ശർമ ഇന്നിങ്സിലാകെ 55 പന്തിൽ 141 റൺസെടുത്താണ് വിജയത്തിനരികെ പുറത്തായത്. 14 ഫോറും 10 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. 40 പന്തിൽ 11 ഫോറും 6 സിക്സും സഹിതമാണ് താരം സെഞ്ചറി കടന്നത്.
‘‘ഇന്നത്തെ മത്സരഫലം മോശമായില്ല. ജയിക്കാനായതിൽ സന്തോഷം. ഇതുപോലൊരു സ്പെഷൽ പ്രകടനം ഞങ്ങളെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. ഇത്തവണ കുറച്ചുകൂടി കരുതലോടെയാണ് ഞങ്ങൾ ബാറ്റിങ് തുടങ്ങിയത്. പഞ്ചാബ് കിങ്സിന്റെ ബോളർമാരുടെ പദ്ധതികൾ ഞങ്ങൾ ഊഹിച്ചിരുന്നു. അതുകൊണ്ട് തുടക്കത്തിൽ അൽപം കരുതലോടെ കളിക്കാൻ തീരുമാനിച്ചിരുന്നു’ – ഹെഡ് പറഞ്ഞു.
‘‘ഇന്ന് ചെയ്ത കാര്യങ്ങളെല്ലാം അതിലും വിജയകരമായി കഴിഞ്ഞ സീസണിൽ ഞങ്ങൾ ചെയ്തതാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ സാധിച്ചതും. പരസ്പരം പ്രോത്സാഹിപ്പിച്ച് മുന്നോട്ടു പോകുന്നതാണ് ഈ കൂട്ടുകെട്ടിന്റെ ബലം. ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള അടിത്തറയൊരുക്കുകയാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ഈ പിച്ചിൽ 270–280 റൺസ് പിറക്കുന്നത് നാം കണ്ടിട്ടുണ്ട്. അതായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം. എല്ലാം ശരിയായിവന്നാൽ 240 റൺസിനു മുകളിലുള്ള വിജയലക്ഷ്യം മറികടക്കാമെന്ന് ഉറപ്പുണ്ടായിരുന്നു.’ – ഹെഡ് പറഞ്ഞു.
സീസണിൽ തുടർച്ചയായ 4 തോൽവികളുടെ നിരാശയിൽനിന്നാണ് അഭിഷേകിന്റെ കന്നി ഐപിഎൽ സെഞ്ചറിയുടെ ചിറകിലേറി ഹൈദരാബാദിന്റെ തിരിച്ചുവരവ്. ഐപിഎൽ ചരിത്രത്തിലെ ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറും ഇന്ത്യൻ ബാറ്ററുടെ ഉയർന്ന സ്കോറും അഭിഷേകിന് സ്വന്തമായി. ട്രാവിസ് ഹെഡുമൊത്ത് (37 പന്തിൽ 66) ഒന്നാം വിക്കറ്റിൽ അഭിഷേക് നേടിയ 171 റൺസ് കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ റൺ ചേസിന് അടിത്തറ പാകിയത്.