ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ചാം തോൽവിയിലേക്കു തള്ളിവിട്ട് മുംബൈ ഇന്ത്യൻ‍സ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നാലു വിക്കറ്റ് വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കി നിൽ‌ക്കെ മുംബൈയെത്തി. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ ഇന്ത്യൻസിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ആറു പോയിന്റുള്ള മുംബൈ പോയിന്റു പട്ടികയിൽ ഏഴാം സ്ഥാനത്താണ്. സൺറൈസേഴ്സ് ഒൻപതാമതു തുടരുന്നു.

മറുപടിയിൽ മുംബൈയുടെ മുൻനിര ബാറ്റർമാരെല്ലാം തിളങ്ങിയ മത്സരമാണിത്. 26 പന്തിൽ 36 റൺസടിച്ച വിൽ ജാക്സ് ടോപ് സ്കോററായി. റയാൻ റിക്കിൾട്ടൻ (31), രോഹിത് ശര്‍മ (26), സൂര്യകുമാർ യാദവ് (26), ഹാർദിക് പാണ്ഡ്യ (21) എന്നിവരെല്ലാം അവരവരുടെ റോളുകൾ ഗംഭീരമാക്കി. സൺറൈസേഴ്സിനു വേണ്ടി മൂന്നു വിക്കറ്റുകൾ വീഴ്ത്തി ക്യാപ്റ്റൻ പാറ്റ് കമിന്‍സ് മുംബൈയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചെങ്കിലും, 18.1 ഓവറില്‍ മുംബൈ വിജയത്തിലെത്തി. 17 പന്തിൽ 21 റൺസെടുത്ത തിലക് വർമ പുറത്താകാതെനിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത സൺ‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 162 റൺസ്. 28 പന്തിൽ 40 റണ്‍സെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ‍. ഹെന്‍‍റിച് ക്ലാസൻ (28 പന്തിൽ 37), ട്രാവിസ് ഹെഡ് (29 പന്തിൽ‍ 28) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ അഭിഷേക് ശർമയും ട്രാവിസ് ഹെഡും 59 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും മികച്ച സ്കോറിലെത്താൻ ഹൈദരാബാദിനു സാധിച്ചില്ല. 

മുംബൈയ്ക്കു വേണ്ടി പേസർമാരും സ്പിന്നർമാരും ഒരുപോലെ പിടിച്ചെറിഞ്ഞപ്പോൾ മധ്യ ഓവറുകളിൽ ഹൈദരാബാദിന്റെ റണ്ണൊഴുക്കിനു വേഗം കുറഞ്ഞു. അവസാന പന്തുകളിൽ ഇന്ത്യൻ താരം അനികേത് വർമ തകർത്തടിച്ചതോടെയാണ് ഹൈദരാബാദ് സുരക്ഷിതമായ സ്കോറിലെത്തിയത്. എട്ടു പന്തുകൾ‍ നേരിട്ട അനികേത് 18 റൺസുമായി പുറത്താകാതെനിന്നു. മുംബൈ ഇന്ത്യൻസിനായി സ്പിന്നർ വിൽ ജാക്സ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Indian Premier League, Mumbai Indians vs Sunrisers Hyderabad Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com