രാഹുൽ വിക്കറ്റ് സംരക്ഷിക്കാൻ ശ്രമിച്ചു, അടിക്കാൻ മടിച്ചു; ‘മെല്ലെപ്പോക്കിനെ’ വിമർശിച്ച് പൂജാര

Mail This Article
ന്യൂഡൽഹി∙ രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ബാറ്റർ കെ.എൽ. രാഹുലിന്റെ ബാറ്റിങ് ശൈലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ട്വന്റി20 ക്രിക്കറ്റിനു ചേർന്ന ബാറ്റിങ് ശൈലിയായിരുന്നില്ല രാഹുൽ രാജസ്ഥാൻ റോയൽസിനെതിരെ പുറത്തെടുത്തതെന്നു പൂജാര പ്രതികരിച്ചു.
ആക്രമിച്ചു കളിക്കുന്നതിനു പകരം സ്വന്തം വിക്കറ്റു സംരക്ഷിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും പൂജാര ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഈ സീസണിൽ ഡൽഹിക്കായി സ്ഥിരതയോടെ കളിക്കുന്ന രാഹുൽ, രാജസ്ഥാനെതിരെ 32 പന്തിൽ 38 റൺസാണു നേടിയത്. രണ്ടു വീതം സിക്സുകളും ഫോറുകളും അടിച്ച രാഹുൽ ജോഫ്ര ആർച്ചറുടെ പന്തിൽ ഷിമ്രോൺ ഹെറ്റ്മിയർ ക്യാച്ചെടുത്താണു പുറത്താകുന്നത്.
‘‘രാഹുൽ ഒരു സീനിയർ താരമാണ്. അദ്ദേഹം കുറച്ചുകൂടി ആക്രമിച്ചു കളിക്കേണ്ടതുണ്ട്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ രാഹുലിന് ആവശ്യത്തിനു സമയം ലഭിച്ചുകഴിഞ്ഞു. സാഹചര്യം അദ്ദേഹത്തിനു വളരെ നന്നായി അറിയാം. ചിലപ്പോഴൊക്കെ ബാറ്റിങ് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നടന്നെന്നു വരില്ല. അദ്ദേഹത്തിന്റെ ബാറ്റിങ് ക്രമവും മാറിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായുള്ള ബാറ്റിങ്ങിനു പകരം, വിക്കറ്റു സംരക്ഷിക്കുന്നതിനായിരുന്നു രാഹുൽ ശ്രമിച്ചുകൊണ്ടിരുന്നത്.’’
‘‘വിക്കറ്റു പോകാതിരിക്കാൻ അദ്ദേഹം ജാഗ്രത കാണിച്ചിരുന്നു. ഈ സീസണിൽ ഡൽഹിക്കു വേണ്ടി രാഹുലിന്റെ ബാറ്റിങ് ഏതു രീതിയിലാണെന്നു നമ്മൾ കാണുന്നുണ്ട്. മികച്ച സ്കോർ കണ്ടെത്തുന്നതിനേക്കാൾ മത്സരങ്ങൾ വിജയിപ്പിക്കാനായിരുന്നു രാഹുലിന്റെ ശ്രമം. അങ്ങനെയൊരു താരത്തെ കാണാനാണു ഞാൻ ആഗ്രഹിക്കുന്നത്.’’– പൂജാര പറഞ്ഞു.