‘സന്ദേശവുമായി’ ഡൽഹി താരത്തെ ഗ്രൗണ്ടിലേക്കു വിട്ടില്ല, അംപയറോടു തർക്കിച്ച് പണി വാങ്ങി മുനാഫ് പട്ടേൽ- വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിനു പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ബോളിങ് പരിശീലകൻ മുനാഫ് പട്ടേലിനെതിരെ വൻ തുക പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മാച്ച് ഫീയുടെ 25 ശതമാനം മുനാഫ് പട്ടേൽ പിഴയായി അടയ്ക്കേണ്ടിവരും. മാച്ച് റഫറിയുടെ ശിക്ഷാനടപടി മുനാഫ് പട്ടേൽ അംഗീകരിച്ചതായി ഐപിഎല്‍ സംഘാടകര്‍ അറിയിച്ചു.
മത്സരത്തിൽ രാജസ്ഥാന്റെ ബാറ്റിങ്ങിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡൽഹി താരങ്ങൾക്കു വെള്ളവുമായി പോകാനൊരുങ്ങിയ റിസർവ് താരത്തോട് മുനാഫ് പട്ടേൽ ഏതാനും കാര്യങ്ങൾ കൂടി പറഞ്ഞേൽപിച്ചിരുന്നു. ബോളർമാർക്കുള്ള സന്ദേശമായിരുന്നു ഇത്. എന്നാൽ ഗ്രൗണ്ടിലേക്കു കയറുന്നതിനു തൊട്ടുമുൻപ് റിസർവ് താരത്തെ ഫോർത്ത് അംപയർ തടയുകയായിരുന്നു. ഇതോടെ ബൗണ്ടറി ലൈനിലുണ്ടായിരുന്ന മുനാഫ് പട്ടേൽ അംപയറോട് ഏറെ നേരം തർക്കിച്ചു. മുനാഫ് പട്ടേലും അംപയറും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സൂപ്പർ ഓവര്‍ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് രാജസ്ഥാനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. എന്നാൽ തൊട്ടുപിന്നാലെ ഡൽഹി പരിശീലകനെതിരെ ബിസിസിഐയുടെ നടപടി വന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, മറുപടിയിൽ രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിക്കുകയായിരുന്നു.