സൂപ്പർ ഓവര്‍ തോൽവിക്കു ശേഷം ടീം ചർച്ചയുടെ ഭാഗമാകാതെ സഞ്ജു, വിളിച്ചിട്ടും പോയില്ല? അസ്വസ്ഥനായി ക്യാപ്റ്റൻ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഓവർ തോൽവിക്കു പിന്നാലെ അസ്വസ്ഥനായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിനു ശേഷം ഗ്രൗണ്ടിനു സമീപത്ത് ഡഗ്ഔട്ടിൽ നടന്ന ടീം യോഗത്തിനിടെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ മാറിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഒരു താരം ചർച്ചയിൽ പങ്കെടുക്കാൻ സഞ്ജുവിനെ ക്ഷണിച്ചെങ്കിലും ക്യാപ്റ്റൻ അതിനു വഴങ്ങിയില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മത്സരശേഷം പരിശീലകൻ രാഹുല്‍ ദ്രാവിഡിനോട് സംസാരിക്കാൻ സഞ്ജു തയാറായില്ലെന്നും ആരോപണമുയര്‍ന്നു.
സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.ഡല്‍ഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188 ൽ എത്തിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി ഷിമ്രോൺ ഹെറ്റ്മിയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ അഞ്ചു പന്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് നേടിയത് 11 റൺസ്. രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി.
12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലും. സന്ദീപ് ശർമയെറിഞ്ഞ സൂപ്പർ ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിയുടെ വിജയ റൺസ് കുറിച്ചു. ഒരു ബൗണ്ടറിയുൾപ്പടെ ഏഴു റൺസെടുത്ത രാഹുലും തിളങ്ങി. അഞ്ചാം വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ എട്ടാമതാണ്.
മിച്ചൽ സ്റ്റാർക്കിന്റെ ഗംഭീര പ്രകടനമുണ്ടായതുകൊണ്ടാണ് മത്സരം ഡൽഹി ജയിച്ചതെന്ന് സഞ്ജു മത്സരത്തിനു ശേഷം പ്രതികരിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്തു നിൽക്കെ ‘റിട്ടയേർഡ് ഹർട്ടായി’ മടങ്ങുകയായിരുന്നു. വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാൻ അവസരമുണ്ടായിരുന്നെങ്കിലും സഞ്ജു കളിക്കാൻ ഇറങ്ങിയതുമില്ല.
‘‘വേദന ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കുഴപ്പമില്ല. വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാൻ ഞാൻ തയാറായിരുന്നില്ല. പരുക്കിന്റെ അവസ്ഥ എന്താണെന്നു പരിശോധിച്ച ശേഷമാകും ഇനി കളിക്കുന്ന കാര്യം തീരുമാനിക്കുക. സ്റ്റാർക്കിന്റെ ഗംഭീര പ്രകടനം നമ്മളെല്ലാം കണ്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിലൊരാളാണ് അദ്ദേഹം. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റാർക്കിനാണ്. 20–ാം ഓവറിൽ തന്നെ അദ്ദേഹം മത്സരം വിജയിച്ചിരുന്നു.’’– സഞ്ജു സാംസൺ പറഞ്ഞു.