സഞ്ജുവിന്റെ വാരിയെല്ലിനു വേദന; ലക്നൗവിനെതിരെ കളിക്കുമോ? ഇറങ്ങിയില്ലെങ്കിൽ പരാഗ് വീണ്ടും ക്യാപ്റ്റൻ

Mail This Article
ന്യൂഡൽഹി ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഏറ്റ പരുക്ക് ഗുരുതരമല്ലെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വേദന കുറവുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. മത്സരത്തിന്റെ 6–ാം ഓവറിലാണ് ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്.
ഡൽഹി ക്യാപിറ്റല്‍സിനെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പരുക്കേറ്റു മടങ്ങുകയായിരുന്നു. ഡൽഹിക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 19 പന്തിൽ 31 റൺസെടുത്താണു മടങ്ങിയത്. മൂന്നു ഗംഭീര സിക്സറുകളും രണ്ടു ഫോറുകളും ബൗണ്ടറി കടത്തിയ താരം സ്കോർ 61ൽ നിൽക്കെ പരുക്കേറ്റു പുറത്താകുകയായിരുന്നു.
ഡൽഹി സ്പിന്നർ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തു നേരിടുന്നതിനിടെ സഞ്ജുവിനു പരുക്കേൽക്കുകയായിരുന്നു. വേദന കാരണം ബാറ്റിങ് നിർത്തിയ സഞ്ജുവിനെ രാജസ്ഥാന്റെ ഫിസിയോമാരെത്തി പരിശോധിച്ചു. ചികിത്സ തേടിയ ശേഷം ബാറ്റിങ് തുടരാനെത്തിയ സഞ്ജു ഒരു പന്തു കൂടി നേരിട്ടു. എന്നാൽ കടുത്ത വേദന അനുഭവപ്പെട്ടതോടെ രാജസ്ഥാൻ ക്യാപ്റ്റൻ ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി.
പരുക്കേറ്റു മടങ്ങുമ്പോൾ കെ.എൽ. രാഹുൽ ഉൾപ്പടെയുള്ള ഡൽഹി താരങ്ങള്‍ സഞ്ജുവിനു സമീപത്തെത്തി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങാൻ അവസരമുണ്ടായിരുന്നെങ്കിലും വേദനയുള്ളതിനാൽ സഞ്ജു കളിച്ചില്ല. സൂപ്പർ ഓവറിലാണ് രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയത്. ലക്നൗവിനെതിരെ ശനിയാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സഞ്ജു കളിച്ചില്ലെങ്കിൽ റിയാൻ പരാഗ് ടീമിനെ നയിക്കും.