ക്രിക്കറ്റിൽ ഇനി സ്ഥാനമുണ്ടാകില്ലെന്ന് പിതാവ് പറഞ്ഞു, കരിയർ ഉപേക്ഷിക്കേണ്ടിവന്നു: അനായ ബംഗാർ

Mail This Article
മുംബൈ∙ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം പിതാവ് ആവശ്യപ്പെട്ടതുകൊണ്ടാണ് ക്രിക്കറ്റ് കരിയർ ഉപേക്ഷിച്ചതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും ഹോർമോൺ തെറപിക്കും ശേഷം ക്രിക്കറ്റിൽ ഇനി സ്ഥാനമൊന്നും കിട്ടില്ലെന്നു പിതാവ് പറഞ്ഞതായും അനായ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ശസ്ത്രക്രിയയ്ക്കു ശേഷം യുകെയിലെ മാഞ്ചസ്റ്ററിലാണ് അനായ ബംഗാർ താമസിക്കുന്നത്.
‘‘എനിക്ക് ഇനി ക്രിക്കറ്റിൽ ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന് എന്റെ പിതാവു തന്നെയാണു പറഞ്ഞത്. ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. അപ്പോൾ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്താനുള്ള എന്റെ തീരുമാനമായിരുന്നു ഇതിനെല്ലാം കാരണം. എന്റെ കുടുംബത്തിൽ ഇപ്പോഴും സ്ഥാനമുണ്ട്. പക്ഷേ സമൂഹത്തിൽ അടിസ്ഥാനപരമായ അവകാശം പോലും ലഭിക്കുന്നില്ല.’’– അനായ ബംഗാർ പ്രതികരിച്ചു.
‘‘ഒരിക്കൽ ആളുകളുടെ മുന്‍പിൽ വച്ച് എന്നെ അപമാനിച്ച ഒരാളുണ്ട്. അയാൾ എന്റെ ചിത്രങ്ങൾ വേണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്തു. ഇന്ത്യയിലുണ്ടാകുമ്പോൾ ഒരു മുതിർന്ന ക്രിക്കറ്ററോടു പ്രശ്നങ്ങൾ പറഞ്ഞിരുന്നു. എന്നാൽ കാറിൽ കയറി ഒപ്പം ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്. മോശം പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.’’– അനായ വ്യക്തമാക്കി.
യുവ ക്രിക്കറ്റ് താരമായിരുന്ന ആര്യൻ ബംഗാർ കഴിഞ്ഞ വർഷമായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അനായ എന്ന പേരു സ്വീകരിച്ചത്. കരിയറിന്റെ തുടക്കകാലത്ത് ഇസ്‍ലാം ജിഖാന ക്ലബ്ബിനു വേണ്ടിയാണ് ആര്യൻ കളിച്ചിരുന്നത്. ലെസ്റ്റർഷെയറിലെ ഹിങ്‍ക്‌ലി ക്ലബ്ബിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.