ജയ്സ്വാളിന്റെ അർധ സെഞ്ചറി, വൈഭവിന്റെ വെടിക്കെട്ട്, എല്ലാം പാഴായി, ഫിനിഷർമാർ രാജസ്ഥാനെ തോൽപിച്ചു; ലക്നൗവിന് നാടകീയ ജയം

Mail This Article
ജയ്പൂർ∙ യശസ്വി ജയ്സ്വാളും തുടക്കക്കാരൻ വൈഭവ് സൂര്യവംശിയും കത്തിക്കയറിയിട്ടും രാജസ്ഥാൻ റോയല്‍സിനു തോൽവി. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ രണ്ടു റൺസ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. എട്ടു മത്സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. അതേസമയം പത്തു പോയിന്റുള്ള ലക്നൗ നാലാമതുണ്ട്.
അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട ജയ്സ്വാൾ 74 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ റിയാൻ പരാഗ് (26 പന്തിൽ 39), വൈഭവ് സൂര്യവംശി (20 പന്തിൽ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കിയ രാജസ്ഥാൻ തന്ത്രം ക്ലിക്കായി. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സ്. എയ്ഡൻ മാർക്രമിന്റെ ഒൻപതാം ഓവറിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് സൂര്യവംശിയെ പുറത്താക്കുന്നത്. 11.1 ഓവറിൽ റോയൽസ് 100 കടന്നു.
ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ നിതീഷ് റാണ എട്ടു റൺസ് മാത്രമെടുത്തു പുറത്തായി. സ്കോർ 156 ൽ നിൽക്കെ ജയ്സ്വാളിനെ ആവേശ് ഖാൻ ബോൾഡാക്കി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ പരാഗ് കൂടി പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. അവസാന രണ്ടോവറുകളിൽ 20 റൺസാണു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്.പ്രിൻസ് യാദവ് എറിഞ്ഞ 19–ാം ഓവറിൽ ഷിമ്രോൺ ഹെറ്റ്മിയറും ധ്രുവ് ജുറേലും ചേർന്ന് 11 റൺസ് അടിച്ചു. എന്നാൽ ആവേശ് ഖാന്റെ 20–ാം ഓവറിൽ കളി മാറി. ആറു പന്തിൽ ഒൻപത് റൺസ് മാത്രം വിജയത്തിലേക്ക് ആവശ്യമായിരുന്നിട്ടും, രാജസ്ഥാന്റെ ഫിനിഷർമാർക്കു ലക്ഷ്യം കാണാൻ സാധിച്ചില്ല. ഷിമ്രോൺ ഹെറ്റ്മിയറും ധ്രുവ് ജുറേലും ഒരിക്കൽ കൂടി നിരാശപ്പെടുത്തിയതോടെ രാജസ്ഥാന് സീസണിലെ ആറാം തോൽവി. ലക്നൗവിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഓപ്പണർ എയ്ഡൻ മാർക്രവും (45 പന്തിൽ 66), ആയുഷ് ബദോനിയും (34 പന്തിൽ 50) അർധ സെഞ്ചറി തികച്ചു. 10 പന്തിൽ 30 റൺസെടുത്തു പുറത്താകാതെനിന്ന അബ്ദുൽ സമദിന്റെ ഇന്നിങ്സാണ് ലക്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് അത്ര മികച്ച തുടക്കമല്ല ജയ്പൂരിൽ ലഭിച്ചത്. നാലു റൺസെടുത്തു മിച്ചല്‍ മാർഷ് പുറത്തായത് തുടക്കത്തിൽ തന്നെ അവർക്കു തിരിച്ചടിയായി. ജോഫ്ര ആര്‍ച്ചറുടെ മൂന്നാം ഓവറിൽ ഹെറ്റ്മിയർ ക്യാച്ചെടുത്താണ് മാർഷിനെ മടക്കിയത്. വമ്പനടിക്കാരായ നിക്കോളാസ് പുരാനെ 11 റൺസിന് സന്ദീപ് ശർമ എൽബിഡബ്ല്യു ആക്കിയത് ലക്നൗ റണ്ണൊഴുക്കിന്റെ വേഗം കുറച്ചു. മൂന്നു റണ്‍സ് മാത്രമെടുത്ത ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
അപകടം മണത്ത ലക്നൗ മാർഷിനെ പിന്‍വലിച്ച് ആയുഷ് ബദോനിയെ ഇംപാക്ട് സബ്ബാക്കിയതോടെയാണ് ബാറ്റിങ്ങിൽ മികച്ചൊരു കൂട്ടുകെട്ടുണ്ടായത്. മാർക്രവും ബദോനിയും ചേർന്ന് 11.3 ഓവറിൽ ലക്നൗവിനെ 100 കടത്തി. മാർക്രമിനൊപ്പം ബദോനിയും അർധ സെഞ്ചറി നേടിയതോടെ ലക്നൗവിന് ആശ്വാസമായി. സ്കോർ 130 ൽ നിൽക്കെ മാർക്രവും 143 ല്‍ ആയുഷ് ബദോനിയും പുറത്തായി മടങ്ങി. എന്നാൽ സന്ദീപ് ശർമയെറിഞ്ഞ അവസാന ഓവര്‍ ഒരിക്കൽ കൂടി രാജസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 20–ാം ഓവറിൽ നാലു സിക്സുകളാണ് ഇന്ത്യൻ താരം അബ്ദുൽ സമദ് അടിച്ചുകൂട്ടിയത്. സന്ദീപിന്റെ അവസാന ആറു പന്തുകളിൽ രാജസ്ഥാൻ വഴങ്ങിയത് 27 റൺസ്. നാലോവറുകൾ പന്തെറിഞ്ഞ സന്ദീപ് 55 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. വാനിന്ദു ഹസരംഗ രണ്ടും തുഷാർ ദേശ്പാണ്ഡെ, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.