എനിക്ക് അറിയില്ല, തോൽവിയുടെ കാരണം ചോദിച്ചപ്പോൾ രാജസ്ഥാന് ക്യാപ്റ്റന്റെ മറുപടി; ഏതാനും പന്തുകളിലെ വീഴ്ച കളി തിരിച്ചു

Mail This Article
ജയ്പൂർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിയുടെ കാരണം ചോദിച്ചപ്പോൾ, അറിയില്ലെന്ന മറുപടിയുമായി ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരത്തിനു തൊട്ടുപിന്നാലെയാണ് എവിടെയാണു പിഴച്ചതെന്ന് അറിയില്ലെന്ന് പരാഗ് പ്രതികരിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറിൽ രാജസ്ഥാന് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. രണ്ടു റൺസ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്.
‘‘വികാരങ്ങൾ നിയന്ത്രിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റായി എന്താണു ചെയ്തതെന്ന് സത്യത്തിൽ എനിക്കറിയില്ല. 18–19 ഓവറുകളിൽ വരെ രാജസ്ഥാന്റെ കയ്യിലായിരുന്നു മത്സരം. 19–ാം ഓവറിൽ കളി ഫിനിഷ് ചെയ്യാനുള്ള അവസരം എനിക്കുണ്ടായിരുന്നു. രാജസ്ഥാൻ ബോളിങ്ങിലെ അവസാന ഓവർ ദൗർഭാഗ്യകരമായിപ്പോയി. 165–170ൽ ഒക്കെ ലക്നൗവിനെ ഒതുക്കാമെന്നായിരുന്നു പ്രതീക്ഷ. 20 റൺസ് അധികം കൊടുത്തിട്ടും അതു ചേസ് ചെയ്തു പിടിക്കാൻ സാധിക്കുമായിരുന്നു. പിച്ചിനെക്കുറിച്ച് ഒരു പരാതിയും പറയാനില്ല. വളരെ കുറച്ചു പന്തുകളിൽ വന്ന വീഴ്ചയാണു കളി നഷ്ടമാക്കിയത്.’’– പരാഗ് പ്രതികരിച്ചു.
ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. എട്ടു മത്സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. അതേസമയം പത്തു പോയിന്റുള്ള ലക്നൗ നാലാമതുണ്ട്. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ ടോപ് സ്കോറർ. 52 പന്തുകൾ നേരിട്ട ജയ്സ്വാൾ 74 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ റിയാൻ പരാഗ് (26 പന്തിൽ 39), വൈഭവ് സൂര്യവംശി (20 പന്തിൽ 34) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന റൺവേട്ടക്കാർ.
മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്സ്വാളിനൊപ്പം 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കിയ രാജസ്ഥാൻ തന്ത്രം ക്ലിക്കായി. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 85 റണ്‍സ്. എയ്ഡൻ മാർക്രമിന്റെ ഒൻപതാം ഓവറിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് സൂര്യവംശിയെ പുറത്താക്കുന്നത്. 11.1 ഓവറിൽ റോയൽസ് 100 കടന്നു. ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ നിതീഷ് റാണ എട്ടു റൺസ് മാത്രമെടുത്തു പുറത്തായി. സ്കോർ 156 ൽ നിൽക്കെ ജയ്സ്വാളിനെ ആവേശ് ഖാൻ ബോൾഡാക്കി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ പരാഗ് കൂടി പുറത്തായത് രാജസ്ഥാനെ പ്രതിരോധത്തിലാക്കി. അവസാന രണ്ടോവറുകളിൽ 20 റൺസാണു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്.
പ്രിൻസ് യാദവ് എറിഞ്ഞ 19–ാം ഓവറിൽ ഷിമ്രോൺ ഹെറ്റ്മിയറും ധ്രുവ് ജുറേലും ചേർന്ന് 11 റൺസ് അടിച്ചു. എന്നാൽ ആവേശ് ഖാന്റെ 20–ാം ഓവറിൽ കളി മാറി. ആറു പന്തിൽ ഒൻപത് റൺസ് മാത്രം വിജയത്തിലേക്ക് ആവശ്യമായിരുന്നിട്ടും, രാജസ്ഥാന്റെ ഫിനിഷർമാർക്കു ലക്ഷ്യം കാണാൻ സാധിച്ചില്ല. ഷിമ്രോൺ ഹെറ്റ്മിയറും ധ്രുവ് ജുറേലും ഒരിക്കൽ കൂടി നിരാശപ്പെടുത്തിയതോടെ രാജസ്ഥാന് സീസണിലെ ആറാം തോൽവി. ലക്നൗവിനായി ആവേശ് ഖാൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.