ADVERTISEMENT

മുല്ലന്‍പുർ∙ പഞ്ചാബ് കിങ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നോക്കി ആഘോഷ പ്രകടനം നടത്തി ആർസിബി സൂപ്പർ താരം വിരാട് കോലി. മത്സരത്തിനു ശേഷം കുറച്ചു നേരം ശ്രേയസിനോടു തർക്കിച്ച ശേഷം, പഞ്ചാബ് ക്യാപ്റ്റനെ കെട്ടിപ്പിടിച്ചാണു കോലി മടങ്ങിയത്. ഗംഭീര വിജയത്തിനു ശേഷം കോലി നടത്തിയ ആഘോഷ പ്രകടനം സമൂഹമാധ്യമങ്ങളിലും വൈറലാണ്.

രണ്ടു ദിവസം മുൻപ് സ്വന്തം മണ്ണിൽ തങ്ങളെ നാണം കെടുത്തിയ പ‍ഞ്ചാബിന് അവരുടെ മണ്ണിൽ അതേ നാണയത്തിൽ തിരിച്ചടി നൽകിയാണ് ബെംഗളൂരു വിജയിച്ചത്. ഐപിഎൽ കരിയറിലെ 67–ാം അർധ സെഞ്ചറിയുമായി വിരാട് കോലിയും (54 പന്തിൽ 73 നോട്ടൗട്ട്) വെടിക്കെട്ട് ഇന്നിങ്സുമായി ദേവ്ദത്ത് പടിക്കലും (35 പന്തിൽ 61) നിറഞ്ഞാടിയ മത്സരത്തിൽ പ‍ഞ്ചാബ് കിങ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് 7 വിക്കറ്റിന്റെ അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 6ന് 157. ബെംഗളൂരു 18.5 ഓവറിൽ 3ന് 159. അപരാജിത അർധ സെ‍ഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഈസി ബെംഗളൂരു

158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന് തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (3 പന്തിൽ 1) നഷ്ടമായി. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച കോലി– ദേവ്ദത്ത് സഖ്യം ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കോലി നിലയുറപ്പിക്കാൻ സമയമെടുത്തപ്പോൾ ആക്രമിച്ചു കളിച്ച ദേവ്ദത്താണ് റൺനിരക്ക് കുറയാതെ നോക്കിയത്. രണ്ടാം വിക്കറ്റിൽ 69 പന്തിൽ 103 റൺസ് കൂട്ടിച്ചേർത്ത സഖ്യം ബെംഗളൂരുവിനെ വിജയത്തിന് അരികെ എത്തിച്ചു. പിന്നാലെ ദേവ്ദത്തിനെയും രജത് പാട്ടിദാറിനെയും (13 പന്തിൽ 12) പഞ്ചാബ് സ്പിന്നർമാർ വീഴ്ത്തിയെങ്കിലും ജിതേഷ് ശർമയെ (8 പന്തിൽ 11 നോട്ടൗട്ട്) കൂട്ടുപിടിച്ച് കോലി ബെംഗളൂരുവിനെ വിജയത്തിലെത്തിച്ചു. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ പ്രഭ്സിമ്രൻ സിങ് (17 പന്തിൽ 33), ജോഷ് ഇൻഗ്ലിസ് (17 പന്തിൽ 29), ശശാങ്ക് സിങ് (33 പന്തിൽ 31 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

English Summary:

RCB Triumphs Over Punjab: Kohli, Padikkal Power RCB to Thrilling 7-Wicket Win Over Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com